
ആഗ്ര: യുപിയിലെ ഒരു ബൈക്കുകാരന് നിയമലംഘനത്തിനു ലഭിച്ച ചലാൻ കണ്ടാൽ ആരുമൊന്നു ഞെട്ടും.
20.74 ലക്ഷം രൂപ അടയ്ക്കണമെന്നു കാണിച്ചാണ് മുസഫർനഗറിലെ അൻമോൽ സംഗൽ എന്നയാൾക്ക് നോട്ടീസ് വന്നത്. ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കൽ, ലൈസൻസ് ഇല്ല, വാഹനത്തിന് സർട്ടിഫിക്കറ്റുകൾ ഇല്ല തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തിയിട്ടുണ്ടായിരുന്നു.
എന്നാലും പിഴ ലക്ഷങ്ങൾ പിന്നിട്ടത് എങ്ങനെയെന്നത് സംബന്ധിച്ച് ആർക്കും ഒരു പിടിയും കിട്ടിയില്ല. ചലാൻ്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായി. ഇതോടെ സംഭവം അന്വേഷിച്ച് പൊലീസ് തന്നെ രംഗത്തെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാന്ധി കോളനി പൊലീസാണ് അൻമോൽ സംഗലിന് പിഴയിട്ടത്. എന്നാൽ, പിഴയിട്ടപ്പോൾ ചെറിയൊരു അബദ്ധം പറ്റിയെന്നു മാത്രം. യഥാർഥത്തിൽ 4000 രൂപ മാത്രമായിരുന്നു പിഴ. മോട്ടോർ വാഹന നിയമത്തിലെ 207ാം വകുപ്പ് പ്രകാരമായിരുന്നു പൊലീസ് നടപടിയെടുത്തത്.
പൊലീസുകാരൻ ചലാൻ തയാറാക്കിയപ്പോൾ വകുപ്പിന്റെ നമ്പറും അബദ്ധത്തിൽ പിഴയോടൊപ്പം എഴുതി. ഇതോടെ പിഴത്തുക 2074000 ആയി. ഇക്കാര്യം പരിശോധനയിൽ വ്യക്തമായതായും പിഴത്തുക 4000 ആക്കി പുതിയ ചലാൻ അയച്ചെന്നും ട്രാഫിക് എസ്പി അതുൽ ചൗബേ പറഞ്ഞു.




