ചെലവായത് 22,000; മീൻവിറ്റപ്പോള്‍ കിട്ടിയത് 3000 രൂപയും; ട്രോളിങ് നിരോധനത്തിന്റെ ആദ്യദിനങ്ങളില്‍ നിരാശരായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍

Spread the love

അമ്പലപ്പുഴ: പുന്നപ്ര സ്വദേശി കെ.ഡി. അഖിലാനന്ദന്റെ ആണ്ടിയാർ ദീപം എന്ന വീഞ്ഞുവള്ളം 28 തൊഴിലാളികളുമായി ബുധനാഴ്ച പുലർച്ചെ തോട്ടപ്പള്ളിയില്‍ നിന്ന് കടലില്‍പ്പോയതാണ്.

വൈകുന്നേരം അഞ്ചുമണിയോടെ നിറയാത്ത വലയുമായാണ് മടങ്ങിയെത്തിയത്. ഇന്ധനച്ചെലവും തൊഴിലാളികളുടെ ബാറ്റയുമായി ചെലവായത് 22,000 രൂപ. കിട്ടിയ മീൻവിറ്റപ്പോള്‍ കിട്ടിയത് മൂവായിരം രൂപയും.

പ്രതീക്ഷയോടെ കാത്തിരുന്ന ട്രോളിങ് നിരോധനത്തിന്റെ ആദ്യദിനങ്ങളില്‍ പരമ്പരാഗത തൊഴിലാളികള്‍ക്ക് നിരാശത മാത്രമാണ്. തോട്ടപ്പള്ളി തുറമുഖത്തുനിന്ന് ബുധനാഴ്ച നൂറിനടുത്ത് വലിയ വള്ളങ്ങളാണ് പണിക്കു പോയത്. ഇതില്‍ മൂന്നു ലൈലാൻഡ് വള്ളങ്ങള്‍ക്കു മാത്രമാണ് മത്തി ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂരിപക്ഷംപേരും ഒഴിഞ്ഞ വലയുമായി മടങ്ങി. നീട്ടുവലക്കാർക്കും പൊന്തുവള്ളക്കാർക്കും മാത്രമാണ് എന്തെങ്കിലുമൊക്കെ നേട്ടമുണ്ടായത്. പലർക്കും മത്തിയും ചെറുമീനുകളുമാണ് കിട്ടിയത്.

കേരളതീരത്ത് 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രിയാണ് നിലവില്‍ വന്നത്. ജില്ലയിലെ നാല്പതോളം യന്ത്രവത്കൃതബോട്ടുകള്‍ ഇതോടെ തീരമണഞ്ഞു. അറ്റകുറ്റപ്പണിക്കും പെയിന്റിങ്ങിനുമൊക്കെയായി ബോട്ടുകള്‍ കൊല്ലം ജില്ലയിലെ യാഡുകളിലേക്കു മാറ്റി. അവശേഷിക്കുന്നവ ഉള്‍നാടൻ ജലാശയങ്ങളില്‍ നങ്കൂരമിട്ടിരിക്കുകയാണ്.