
ഡൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം നല്‍കണമെന്നാണ് ജ്യോതി ബാബുവിന്റെ ആവശ്യം. ജസ്റ്റിസ് എം എം ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിനോട് ആരോഗ്യസംബന്ധമായ വിശദാംശങ്ങള്‍ സുപ്രീംകോടതി തേടിയിരുന്നു. ജ്യോതി ബാബുവിന്റെ അസുഖം, ചികത്സ തുടങ്ങിയ വിവരങ്ങള്‍ നല്‍കാനായിരുന്നു നിർദ്ദേശം. ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ കഴിഞ്ഞ ആഴ്ച സത്യവാങ്മൂലം നല്‍കിയിരുന്നു.
2012 മെയ് 4-നാണ് ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വടകര വള്ളിക്കാട് വെച്ച് കൊല്ലപ്പെട്ടത്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഈ കേസില്‍ ഗൂഢാലോചന കുറ്റമാണ് ജ്യോതിബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ കോടതി വെറുതെ വിട്ടിരുന്ന ജ്യോതിബാബുവിനെ, ഹൈക്കോടതിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ജ്യോതിബാബു ഉള്‍പ്പെടെയുള്ളവർക്ക് ശിക്ഷ ലഭിച്ചത്. ഇതിനു പിന്നാലെയാണ് ആരോഗ്യ കാരണങ്ങള്‍ ഉന്നയിച്ച് പ്രതി സുപ്രീംകോടതിയെ അഭയം പ്രാപിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ തനിക്കുണ്ടെന്നും, ജയിലിനുള്ളിലെ സൗകര്യങ്ങള്‍ ചികിത്സയ്ക്ക് പര്യാപ്തമല്ലെന്നുമാണ് ജ്യോതിബാബുവിന്റെ പ്രധാന വാദം.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോള്‍, ജ്യോതിബാബുവിന്റെ കൃത്യമായ ആരോഗ്യസ്ഥിതി അറിയിക്കാൻ കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നല്‍കിയിരുന്നു. ചികിത്സാ രേഖകള്‍, നിലവില്‍ നല്‍കുന്ന പരിചരണം, വിദഗ്ധ ചികിത്സയുടെ അനിവാര്യതയടക്കം പരിശോധിച്ചാകും സുപ്രീം കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.



