
മുംബൈ: ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) 2025 സെപ്റ്റംബർ മാസത്തെ വിൽപ്പന റിപ്പോർട്ട് പുറത്തിറക്കി. കഴിഞ്ഞ മാസം കമ്പനി ആകെ 31,091 യൂണിറ്റുകൾ വിറ്റു. ഇതിൽ 27,089 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിക്കുകയും 4,002 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്തുവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇതാ കണക്കുകൾ
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിന്റെ ബലത്തിൽ ഇന്ത്യയിൽ നിന്നും പണംവാരുകയാണ് ടൊയോട്ട. ഓരോ മാസവും വിൽപ്പന കൂടിക്കൂടി വരുന്ന ജാപ്പനീസ് വാഹന നിർമാതാക്കൾ 2025 സെപ്റ്റംബർ മാസത്തിലും വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മൊത്തം 31,091 കാറുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 16 ശതമാനം വർധനവാണ് വിൽപ്പനയിൽ ടൊയോട്ട നേടിയിരിക്കുന്നത്. 2024 സെപ്റ്റംബറിൽ കമ്പനി 26,847 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ, 2025 സെപ്റ്റംബറിൽ ഈ കണക്ക് 31,091 യൂണിറ്റുകളായി വർദ്ധിച്ചു. അതായത്, കമ്പനി 16 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി.
2025 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ടൊയോട്ട കിർലോസ്കർ മോട്ടോർസ് ഇന്ത്യ 1,84,959 വാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. ഇത് മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ വിപണനം ചെയ്‌ത 1,62,623 യൂണിറ്റുകളെ അപേക്ഷിച്ച് 14 ശതമാനം വർധനവാണ്.
അതേസമയം പുതിയ ജിഎസ്ടി 2.0 മാനദണ്ഡങ്ങൾ നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ മാസമായ 2025 സെപ്റ്റംബറിലെ വിൽപ്പന റിപ്പോർട്ട് എഫ്എഡിഎ (ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ) പുറത്തിറക്കി. കഴിഞ്ഞ മാസത്തിൽ റീട്ടെയിൽ വിൽപ്പനയിൽ മിതമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇരുചക്ര വാഹനങ്ങളും പ്രോസസറുകളും സിവികളും ട്രാക്ടറുകളും പോസിറ്റീവ് വിൽപ്പന വളർച്ച കാണിച്ചു. ഇതിനു വിപരീതമായി, ത്രീ വീലറുകളുടെയും സിഇയുടെയും വിൽപ്പന കുത്തനെ കുറഞ്ഞു. വാങ്ങുന്നവർക്ക് പ്രത്യേക ഉത്സവ കിഴിവുകളും കുറഞ്ഞ ജിഎസ്ടി നികുതി ഘടനയും ഒരു പ്രധാന ആകർഷണമായിരുന്നു. 2025 സെപ്റ്റംബറിൽ രാജ്യത്ത് ആകെ 2,99,369 യൂണിറ്റുകൾ വിറ്റഴിച്ചു. 2024 സെപ്റ്റംബറിൽ വിറ്റ 2,82,945 യൂണിറ്റുകളിൽ നിന്ന് 5.80% വളർച്ചയാണിത്. 41.17% വിപണി വിഹിതവുമായി മാരുതി സുസുക്കി വിൽപ്പന പട്ടികയിൽ ഒന്നാമതെത്തി. ടാറ്റ മോട്ടോഴ്‌സ് ആണ് രണ്ടാം സ്ഥാനത്ത്.