
കോട്ടയം :കണ്ണെത്താ ദൂരത്തോളം ആമ്പല്‍പ്പൂക്കള്‍.കോട്ടയം മലരിക്കലിൽ വീണ്ടും ആമ്പൽ വസന്തം നിറഞ്ഞിരിക്കുകയാണ്. കണ്ണും മനസും നിറയ്ക്കുന്ന കാഴ്ച കാണാൻ പതിവ് തെറ്റാതെ നിരവധി സഞ്ചാരികളാണ് മലരിക്കലേക്ക് എത്തുന്നത്.
വേമ്ബനാട്ടു കായല്‍പരപ്പില്‍ പുരവഞ്ചികളില്‍ സഞ്ചരിച്ചും കൈത്തോടുകളിലൂടെ യാത്ര ചെയ്തു ഗ്രാമീണജീവിതത്തിന്‍റെ വിശുദ്ധി നേരിട്ടു കണ്ടറിയുകയും കയർ പിരിക്കലും ഓലമെടയലും തെങ്ങ് ചെത്തുമെല്ലാം കണ്ടാസ്വദിക്കുകയുമായിരുന്നു കുമരകം സന്ദർശനത്തിന്‍റെ ഇതുവരെയുള്ള മുഖ്യാകർഷണങ്ങളെങ്കില്‍ പത്തുപങ്കിലെ ആന്പല്‍ വസന്തത്തിലൂടെ പുതിയൊരു കാഴ്ചാനുഭവംകൂടി സഞ്ചാരികള്‍ക്ക് പ്രകൃതി സമ്മാനിച്ചിരിക്കുകയാണ്.
ഏതാണ്ട് മൂന്നൂറേക്കറില്‍ പരന്നു കിടക്കുന്ന വയലാണ് പത്തുപങ്ക് പാടശേഖരം. ഇവിടെനിന്നു കിഴക്കോട്ടു നോക്കിയാല്‍ കാണാനാകുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്‌ചവിസ്‌മയം. കണ്ണെത്താദൂരത്തോളം ആമ്പൽ പ്പൂക്കള്‍. കായല്‍ കുളിർകാറ്റേറ്റ് രസിക്കാൻ സ്വദേശികളും വിദേശികളുമായ നൂറുകണക്കിനാളുകളാണ് ദിനംപ്രതി ഇവിടേക്കെത്തിക്കൊണ്ടിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഞ്ചാരികളെ സ്വീകരിച്ചു ചെറുവള്ളങ്ങളിലേറ്റി പത്തുപങ്കിന്‍റെ വിരിമാറിലൂടെ, ആമ്ബല്‍പ്പൂക്കള്‍ക്കിടയിലൂടെ ഉല്ലാസ യാത്രയൊരുക്കാൻ നാട്ടുകാർ ചെറുയാനങ്ങളുമായി കാത്തുനില്‍പ്പുണ്ട്. രണ്ടുമണിക്കൂർ യാത്ര, അത് അവിസ്മരണീയ അനുഭവമായി മാറും.
കണ്ണാടിച്ചാലില്‍നിന്നു തെക്കോട്ടു സഞ്ചരിച്ച് നാരകത്രപ്പാലം കടന്ന് പടിഞ്ഞാറെമൂല വഴി മുത്തേരിമട പാലത്തിങ്കലെത്താം. ചന്തക്കവലയില്‍നിന്നു ആശാരിശേരി വഴിയും മുത്തേരിമടയിലെത്താം. ഇരുചക്രവാഹനങ്ങളിലാണെങ്കില്‍ നേരിട്ട് ദൈവത്തിന്‍റെ മൂലയിലെത്താം. പുരവഞ്ചികളിലും മോട്ടോർ ബോട്ടുകളിലും പത്തുപങ്കിലെത്താൻ കഴിയും