
കാഞ്ഞിരപ്പള്ളി : കരിമ്പുകയത്ത് മണിമലയാറിന്റെ തീരം കെട്ടിയെടുത്ത് സായാഹ്ന-പ്രഭാത സവാരിക്കും വിശ്രമകേന്ദ്രവുമാക്കി മാറ്റുന്നതിന്റെ രണ്ടാംഘട്ട നിർമാണം തുടങ്ങി. മണിമലയാറിന്റെ ഭംഗി ആസ്വദിച്ചിരിക്കാൻ കഴിയുന്ന രീതിയിലാണ് നിർമാണം.
നേരത്തെ ഇവിടെ 300 മീറ്ററോളം നടക്കാനും മണിമലയാറിന്റെ തീരം ആസ്വദിക്കാനും ഇരിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. പുറമ്പോക്ക് ഭാഗം കെട്ടിയെടുത്ത് സംരക്ഷണവേലികെട്ടി ടൈൽ പാകി ഇരിപ്പിടം സ്ഥാപിക്കുന്ന നിർമാണമാണ് നടക്കുന്നത്.
നിലവിൽ കരിമ്പുകയം കുടിവെള്ളപദ്ധതിയുടെ പമ്പിങ് ഹൗസും കിണറും ഇരിക്കുന്ന ഭാഗത്തെ നിർമാണമാണ് നടക്കുന്നത്. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ശ്രമഫലമായി ജലസേചനവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. 1.20 ലക്ഷം രൂപയുടെ പദ്ധതിയാണ് പ്രദേശത്ത് ആകെ നടപ്പാക്കുന്നതെനന് വാർഡംഗം റിജോ വാളാന്തറ പറഞ്ഞു. 70 ലക്ഷത്തേളം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം ഘട്ടമായി പണി പൂർത്തിയാക്കുന്നതോടെ വെളിച്ചം സ്ഥാപിക്കുകയും ചെടികൾ നട്ടുപിടിപ്പിച്ച് പ്രദേശത്ത് സൗന്ദര്യവത്കരണം നടത്തും. മാർച്ച് മാസത്തോടെ നിർമാണം പൂർത്തിയാക്കുമെന്ന് വാർഡംഗം റിജോ വാളാന്തറ പറഞ്ഞു. എരുമേലി – കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കരിമ്പുകയം പാലത്തിൽനിന്ന് കാഴ്ചകൾ കാണാൻ കഴിയും.
കരിമ്പുകയം തടയണയിൽ കെട്ടിനിർത്തിയിരിക്കുന്ന വെള്ളത്തിൽ ജലടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പെഡൽ ബോട്ടിങ് സവാരിയടക്കമുള്ളവ നടത്താൻ കഴിയും. ചൂണ്ടയിടുന്നതിനും ഭാവിയിൽ മത്സരങ്ങൾ നടത്താനും പദ്ധതിയുണ്ട്. വള്ളംകളി നടത്തുന്നതിനുള്ള സാധ്യതകളും ഇവിടെയുണ്ട്. ഈ സ്ഥലം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.



