
പന്തളം: ശുചിമുറി മാലിന്യം വയലിലേക്ക് ഒഴുക്കിയതിനെ തുടർന്ന് നടപടിയുമായി ആരോഗ്യവകുപ്പ്.അന്തർസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍നിന്ന് ആണ് ശുചിമുറി മാലിന്യം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ വയലിലേക്ക് ഒഴുക്കിയത്.
രാത്രിയില്‍ ശുചിമുറി ടാങ്കുകള്‍ തുറന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് നടപടിയുമായി ആരോഗ്യ വകുപ്പ്. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കുരമ്ബാല അറഫ മൻസില്‍ അൻവറിന്‍റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിലെ ശുചിമുറി മാലിന്യമാണ് കഴിഞ്ഞ രാത്രിയില്‍ ടാങ്കുകള്‍ പൊട്ടിച്ച് സമീപത്തെ മാവരതോട്ടില്‍ ഒഴുക്കിയത്.
രാത്രിയില്‍ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന വഴിയിലെ മൂന്ന് ബഹുനില കെട്ടിടങ്ങളും നഗരസഭയുടെ അനുമതിയില്ലാതെയാണ് നിർമിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ നൂറിലേറെ അന്തർസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. നാല് ബംഗാള്‍ ഹോട്ടലുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അനുമതിയില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നതെന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി ലഭിച്ചതിനെ തുടർന്ന് നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ ബി. കൃഷ്ണകുമാർ, പി.ജി. ബിനോയി, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 24 മണിക്കൂറിനകം മാലിന്യം നീക്കംചെയ്ത് ആരോഗ്യ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കാൻ കെട്ടിട ഉടമക്ക് നിർദേശം നല്‍കി. 50,000 രൂപ പിഴയും ചുമത്തി. സംഭവത്തില്‍ നാട്ടുകാർ പന്തളം പൊലീസിലും പരാതി നല്‍കി. നഗരസഭയുടെ അനുമതിയില്ലാതെയാണ് ഇവിടങ്ങളില്‍ കെട്ടിടങ്ങള്‍ പടുത്തുയർത്തിയിരിക്കുന്നത്.
ഓരോ മുറികളിലും അന്തർസംസ്ഥാന തൊഴിലാളികള്‍ തിങ്ങിനിറഞ്ഞതാണ് താമസിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിലുള്ള പ്രധാന വഴി രാത്രിയില്‍ മുറിച്ച് വലിയ പൈപ്പുകള്‍ സ്ഥാപിച്ച് മാലിന്യം വയലിലേക്ക് ഒഴുക്കുകയാണ് പതിവ്. കോവിഡ് കാലത്ത് ഈ പ്രദേശങ്ങളില്‍ മുൻ കലക്ടർ പി.വി. നൂഹ് സന്ദർശിക്കുകയും നടപടികള്‍ക്ക് അധികൃതർക്ക് നിർദേശം നല്‍കിയതുമാണ്. എന്നാല്‍, പിന്നീട് ഉദ്യോഗസ്ഥരാരും ഇവിടെയൊക്കെ തിരിഞ്ഞുനോക്കിയില്ല.