
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പ് വില്‍പനയും ഓണ്‍ലൈനായി. ആദ്യമായി നടന്ന ഓണ്‍ലൈന്‍ വില്‍പനയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. സുതാര്യത ഉറപ്പാക്കാനും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുമാണ് ഷാപ്പ് അനുവദിക്കല്‍ ഓണ്‍ലൈനാക്കിയത്.
കള്ളുഷാപ്പിനായി വീറും വാശിയുമേറിയ ലേലം വിളി നടന്നിരുന്ന കാലമെല്ലാം കഴിഞ്ഞു. 2001 മുതല്‍ ഷാപ്പുകള്‍ നറുക്കെടുത്ത് വില്‍പനയായി. കള്ള് പോഷകാഹാരമാകുന്ന കാലത്ത് ഒരുപടി കൂടി കടന്ന് ഓണ്‍ലൈനിലാണ് ഷാപ്പ് വില്‍പന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സൈസിനുവേണ്ടി സാങ്കേതിക സര്‍വകലാശാല തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലാണ് നറുക്കെടുപ്പുള്‍പ്പെടെ നടത്തുന്നത്. സംസ്ഥാനത്തെ മൂന്ന് മേഖലകളിലായി ജോയിന്‍റ് എക്സൈസ് കമ്മീഷണര്‍മാര്‍ക്കാണ് മേല്‍നോട്ട ചുമതല. ലേലം വിളിയിലെന്നപോലെ നറുക്കെടുപ്പിലും ആക്ഷേപമുയര്‍ന്നതോടെയാണ് വില്‍പന ഓണ്‍ലൈനാക്കിയത്. പുതിയ സംവിധാനത്തില്‍ അപേക്ഷകരും തൃപ്തരാണ്.
നിലവില്‍ വിറ്റുപോകാത്ത ഷാപ്പുകള്‍ വീണ്ടും ഓണ്‍ലൈനായി വില്‍പനയ്ക്ക് വെയ്ക്കും. ശേഷവും അപേക്ഷകരില്ലെങ്കില്‍ തൊഴിലാളികളുടെ സമിതിക്ക് പകുതി തുകയ്ക്ക് ഷാപ്പുകള്‍ നടത്തിപ്പിനായി കൈമാറും.