
കോട്ടയം: മുൻ ഫുട്ബോൾ താരവും പ്രശസ്ത പരിശീലകനുമായ ടി കെ ഇബ്രാഹിംകുട്ടി (79) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. കേരള ഫുട്ബോൾ രംഗത്ത് ദീർഘകാലം സജീവമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് കായികലോകത്തിന് വലിയ നഷ്ടമായി.
മൃതദേഹം ഇന്ന് വൈകീട്ട് കോട്ടയം വാരിശ്ശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും. ഖബറടക്കം നാളെ നടക്കും.
കേരളത്തിലെ കായികഭരണ രംഗത്തും ഇബ്രാഹിംകുട്ടി ശ്രദ്ധേയ സാന്നിധ്യമായിരുന്നു. കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. തുടർന്ന് മഹാത്മാ ഗാന്ധി സർവകലാശാലയിലെ കായിക മേധാവിയായാണ് വിരമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താരമായിരുന്ന കാലത്ത് കേരള സർവകലാശാല, ബെംഗളൂരു സർവകലാശാല, കെഎസ്ഇബി എന്നിവയ്ക്ക് വേണ്ടി കളിച്ചു. പിന്നീട് കെഎസ്ഇബിയുടെയും കേരള സർവകലാശാലയുടെയും പരിശീലകനായും പ്രവർത്തിച്ച് നിരവധി താരങ്ങളെ വളർത്തി.
കേരള ഫുട്ബോളിന്റെ വളർച്ചയ്ക്കും യുവതാരങ്ങളുടെ മുന്നേറ്റത്തിനും നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു ഇബ്രാഹിംകുട്ടി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കായികരംഗത്തെ പ്രമുഖരും മുൻതാരങ്ങളും അനുശോചനം രേഖപ്പെടുത്തി.



