
തിരുവനന്തപുരം: ടിക് ടോക് താരം ബലാത്സംഗക്കേസിൽ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി വിനീതാണ് കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത്.
കാറ് വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ടാണ് വിനീത് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഒട്ടേറെ സ്ത്രീകള്‍ വിനീതിന്റെ വലയില്‍ കുടുങ്ങിയതായിട്ടാണ് പോലീസ് വ്യക്തമാക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുള്ളയാളാണ് വിനീത്. ഇയാളുടെ ഫോൺ അടക്കം പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പലസ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വിനീത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. സ്വകാര്യ ചാറ്റുകള്‍ അടക്കം റെക്കോര്‍ഡ് ചെയ്ത് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദൃശ്യങ്ങള്‍ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശല്‍ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഇയാള്‍ക്ക് നിലവില്‍ ജോലിയൊന്നും ഇല്ല. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ ചെയ്യുകമാത്രമാണ് ചെയ്യുന്നത്. നേരത്തെ തന്നെ വിനീതിനെതിരെ കണ്‍ടോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ മോഷണത്തിനും കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ അടിപിടി കേസിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്ന ആളാണ് താന്‍ എന്നായിരുന്നു ഇയാള്‍ പലരോടു പറഞ്ഞിരുന്നത്. നേരത്തെ പോലീസില്‍ ആയിരുന്നു. ശാരീരികമായ അസ്വസ്ഥതകള്‍ കാരണം പോലീസില്‍ നിന്ന് മാറിയെന്നും പറഞ്ഞായിരുന്നു ഇയാള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്.
കലാരംഗത്തുള്ളവരേയും സമൂഹ മാധ്യമങ്ങളിലുള്ള പെണ്‍കുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്സ് നല്‍കും. നിരവധി ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ പെണ്‍കുട്ടികളും യുവതികളും പെട്ടെന്ന് തന്നെ ഇയാളുടെ വലയില്‍ വീഴും. പിന്നീടാണ് ഇയാള്‍ തനിസ്വരൂപം പുറത്തെടുക്കുക. ഇങ്ങനെയാണ് പലരും ഇയാളുടെ വലയില്‍ വീണതെന്നാണ് വിവരം. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.



