
മുണ്ടക്കയം: മുണ്ടക്കയം പൈങ്ങനായിൽ ഇന്നലെ പുലർച്ചെ പുലിയെ കണ്ടതായി നാട്ടുകാർ. ദേശീയപാതയിൽ പൈങ്ങന പള്ളിക്ക് സമീപം പുലർച്ചെ അഞ്ചോടെ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ആളുകളാണ് ദേശീയപാത മുറിച്ചുകടന്ന് സമീപത്തെ കടയുടെ വശത്തേക്ക് പുലി പോകുന്നതായി കണ്ടത്.
ഉടൻതന്നെ സമീപത്തെ വീടുകളിൽ വിവരം അറിയിക്കുകയായിരുന്നു. നേരം പുലർന്നപ്പോൾ വനം വകുപ്പിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തി. ഈ ഭാഗത്തുനിന്നും പുലിയുടേതിന് സമാനമായ കാൽപ്പാടുകളും കണ്ടെത്തി.
പിന്നീട് നടത്തിയ കൂടുതൽ തെരച്ചിലിൽ പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ പിൻഭാഗത്ത് പുലിയുടേതിന് സമാനമായ നിരവധി കാൽപ്പാടുകളും കണ്ടെത്തി. എന്നാൽ, പുലിയാണെന്ന് സ്ഥിരീകരിക്കാൻ വനംവകുപ്പ് തയാറായിട്ടില്ല. വള്ളിപ്പുലിയോ സമാനമായ ജീവികളോ ആകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാട്ടുകാരും ജനപ്രതിനിധികളും സമീപത്തെ ആളൊഴിഞ്ഞ പുരയിടങ്ങളും റബർത്തോട്ടങ്ങളും കേന്ദ്രീകരിച്ച് ഏറെനേരം തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പുലിയെ കണ്ടതായി പ്രചരണമുണ്ടായതോടെ മേഖലയിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.