
തൃശ്ശൂർ: വിവാഹവാഗ്ദാനം നല്കി ഒരേസമയം രണ്ട് യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജിം ട്രെയിനർ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
തൃശൂർ ചേർപ്പ് സ്വദേശിയായ അജ്മലിനെയാണ് നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. കുറുക്കഞ്ചേരി-കണിമംഗലം മേഖലകളില്‍ പ്രവർത്തിക്കുന്ന ഫിറ്റ്നസ് സെന്ററിന്റെ പരിശീലകനും നടത്തിപ്പുകാരനുമാണ് ഇയാള്‍.
ഫിറ്റ്നസ് പരിശീലനത്തിനിടെ പരിചയപ്പെട്ട രണ്ട് യുവതികളോടും ഒരേസമയം അടുപ്പം പുലർത്തിയ അജ്മല്‍, വിവാഹവാഗ്ദാനം നല്കി ഇരുവരെയും വഞ്ചിച്ചതായാണ് പരാതി. യുവതികള്‍ക്ക് പരസ്പരം ഇതേക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അടുത്തിടെയാണ് തങ്ങളെ കബളിപ്പിച്ചതെന്ന് ഇരുവരും തിരിച്ചറിഞ്ഞതെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ഇരുവരും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിക്കാരികളില്‍ ഒരാള്‍ വിവാഹിതയും മറ്റൊള്‍ അവിവാഹിതയുമാണ്. വിവാഹിതയായ യുവതിയില്‍ നിന്ന് ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപയിലധികം അജ്മല്‍ കൈപ്പറ്റിയതായും പരാതിയിലുണ്ട്. ബന്ധം തുടരുന്നതിനിടെയാണ് അവിവാഹിതയായ മറ്റൊരു യുവതിയുമായും ഇയാള്‍ അടുപ്പം സ്ഥാപിച്ചത്.
ഫിറ്റ്നസ് സെന്ററിന്റെ പേരില്‍ നടത്തിയ വിനോദയാത്രയ്ക്കിടെ കൊടൈക്കനാലില്‍ വെച്ചാണ് അവിവാഹിതയായ യുവതി പീഡിപ്പിക്കപ്പെട്ടതെന്നും, യുവതികളില്‍ ഒരാള്‍ക്ക് മദ്യം നല്കി അതിക്രമം നടത്തിയതായും പരാതിയില്‍ പറയുന്നു.
അജ്മലിനെതിരേ നേരത്തേ ചേർപ്പ് പൊലീസ് സ്റ്റേഷനില്‍ സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ മുമ്പും ഇയാള്‍ പ്രതിയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.



