
തൃശ്ശൂർ: ഗവ.മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ ശസ്ത്രക്രിയക്കായി നൂറിലധികം രോഗികൾ കാത്തുനിൽക്കുമ്പോഴും സേവനത്തിനുള്ളത് ഒരു സർജൻ മാത്രമാണ്.
ആഴ്ചയിൽ രണ്ട് ശസ്ത്രക്രിയകളാണ് ചെയ്യുന്നത്. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾ പത്തുമാസം കാത്തിരിക്കണം. എന്നാൽ, ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളിൽ ഭൂരിഭാഗം പേരും ഇത്രയും നാൾ കാത്തിരിക്കാൻ കഴിയാത്തവരായിരിക്കും.
രോഗികളുടെ ദുരിതം കുറയ്ക്കാൻ ഹൃദയശസ്ത്രക്രിയാവകുപ്പ് വികസിപ്പിക്കാൻ മെഡിക്കൽ കോളേജ് സമർപ്പിച്ച എല്ലാ പദ്ധതികളും അവഗണിക്കപ്പെട്ടു. അധികമായി രണ്ട് സർജൻമാരുടെ തസ്തികകളും അനുബന്ധ പാരാ മെഡിക്കൽ ജീവനക്കാരുടെ തസ്തികകളുമാണ് വേണ്ടത്. വിഭാഗത്തിൽ ജോലിചെയ്യുന്ന കാർഡിയാക് സർജനെ ജോലിമാറ്റത്തിൽ ഹൃദയശസ്ത്രക്രിയ വിഭാഗത്തിൽ നിയമിക്കണമെന്ന മെഡിക്കൽ കോളേജിന്റെ ആവശ്യം പോലും അംഗീകരിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേത്തുടർന്ന് നിർധനരായ രോഗികൾക്കുപോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇവർ കിടപ്പാടം വിറ്റും കടം വാങ്ങിയുമാണ് സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയയ്ക്കായി തുക കണ്ടെത്തുന്നത്. തൃശ്ശൂരിനു പുറമേ, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള രോഗികളും ഇക്കൂട്ടത്തിലുണ്ട്.
ഒരു സർജനെക്കൂടി നിയമിച്ചാൽ രോഗികൾക്ക് ആശ്വാസമാകും. പുതിയ ഒരു സർജനെ നിയമിച്ചാൽ ശസ്ത്രക്രിയക്കുള്ള ഇപ്പോഴത്തെ കാത്തിരിപ്പുസമയം പകുതിയായി കുറയ്ക്കാനാകും.



