
തൃശ്ശൂർ: നഗരത്തില്‍ മൂന്ന് മണിക്കൂറോളം വൈദ്യുതി വിതരണം നിലച്ചു.
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതിനെതിരെ വൈദ്യുതി വിഭാഗം ജീവനക്കാർ നടത്തിയ പണിമുടക്കാണ് വൈദ്യുതി മുടങ്ങാൻ കാരണം. 229 ജീവനക്കാരുണ്ടായിരുന്നത് 103 ആയി കുറച്ച സർക്കാർ നടപടിക്കെതിരെയാണ് പ്രതിഷേധം.
സംഭവത്തെ തുടർന്ന് 45,000 ഉപഭോക്താക്കള്‍ ദുരിതത്തിലായി. വൈദ്യുതി വിതരണം നേരിട്ട് നടത്തുന്ന സംസ്ഥാനത്തെ ഏക തദ്ദേശ സ്ഥാപനമാണ് തൃശ്ശൂർ കോർപ്പറേഷൻ. ജീവനക്കാരെ കുറച്ച തീരുമാനം പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് ജീവനക്കാർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാരിനെതിരെ മേയർ
വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ എണ്ണം കുറച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ ഇതിനോട് കണ്ണടയ്ക്കുകയാണെന്നും, ഉദ്യോഗസ്ഥർ പ്രതികാരബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നതെന്നും മേയർ ആരോപിച്ചു.