
മുഹ്സിനയുടെയും കുട്ടികളുടെയും മരണം ചികിത്സ നൽകാതെയുള്ള കൊലപാതകമാണെന്നും മരണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും തൃശൂരിൽ അക്യുപങ്ചർ ചികിത്സക്കിടെ മരിച്ച മുഹ്സിനയുടെ കുടുംബം. ഭർത്താവ് ഇബ്രാഹിമിന്റെ സഹായി റുവൈദ ഫൈസലിനെയും കേസിൽ പ്രതി ചേർക്കണം. ഇവർ ഭാഗമായ അക്യുപങ്ചർ എന്ന തിരൂരിലെ സ്ഥാപനത്തിനെതിരെ അന്വേഷണം വേണമെന്നും മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ നിരന്തര ഭീഷണിയുണ്ടെന്നും കുടുംബം പറഞ്ഞു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നതിൽ താമസമുണ്ടാകരുതെന്നും കുടുംബം ആവശ്യപ്പെട്ടു. മുഹ്സിനയുടെയും ഇബ്രാഹിമിന്റെയും മൂന്ന് കുട്ടികളാണ് നിലവിൽ മരിച്ചത്. കേസിൽ മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിം നിലവിൽ റിമാൻഡിലാണ്.
തൃശ്ശൂരിൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെയാണ് എടക്കഴിയൂർ സ്വദേശിയായ മുഹ്സിന മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. മുഹ്‌സിനയുടെ മരണ കാരണം പ്രസവശേഷമുള്ള പരിചരണമില്ലായ്‌മയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മരിച്ച നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പൊലീസ് സർജൻ ശുപാർശ ചെയ്‌തിരുന്നു.


