
സ്വന്തം ലേഖിക
തൃപ്രയാര്‍: ഏകാദശിയോടനുബന്ധിച്ച് നാട്ടിക പഞ്ചായത്തിന്റെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പരിശോധന നടത്തി.
ഹോട്ടലുകള്‍, ബേക്കറികള്‍, ടീ സ്റ്റാളുകള്‍, പഴക്കടകള്‍, ജ്യൂസ് കടകള്‍, ഐസ്ക്രീം കടകള്‍, താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവയിലാണ് പരിശോധന നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും പിഴ നോട്ടീസ് നല്‍കുകയും ചെയ്തു.
പഴകിയതും ഉറുമ്ബരിച്ചതുമായ ഈന്തപ്പഴം, മധുര സേവ എന്നിവ താല്‍ക്കാലിക സ്റ്റാളുകളില്‍ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. ബജി സ്റ്റാളുകളില്‍ നിന്ന് പഴകിയ കോളിഫ്ലവര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ബജി സ്റ്റോര്‍ അടപ്പിച്ചു. ഹെല്‍ത്ത് കാര്‍ഡ്, ലൈസൻസ് എന്നിവ എടുക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ നോട്ടീസ് നല്‍കി. പിഴയായി 53,000 രൂപക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പരിശോധനക്ക് വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ഗോപകുമാര്‍, നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ടി.പി. ഹനീഷ് കുമാര്‍, വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ വി. എസ്. രമേശ്, ഏങ്ങണ്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ എസ്.എല്‍. ദീപ, നാട്ടിക ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ കെ.ആര്‍. റീജ, വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടര്‍മാരായ സി.ടി. സുജിത്ത്, കെ.എ. ജെതിൻ, പി.കെ. ഹാരിസ്, സി.പി. നിഷൻ, ടി.ജെ. പ്രിൻസ്, അനീഷ പ്രസാദ്, പി.എ. സജീന, അഞ്ജു സുരേന്ദ്രൻ, ജിജി.ബി. ജോസ്, നാട്ടിക ഗ്രാമപഞ്ചായത്ത് ജീവനക്കാരായ കെ.എം. ഇന്ദു, സി.സി. ഷൈനി എന്നിവര്‍ നേതൃത്വം നല്‍കി.