
സ്വന്തം ലേഖിക
കോട്ടയം: തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായി.
പായിപ്പാട് നാലു കോടി ഭാഗത്ത് പുതുക്കുളം വീട്ടിൽ മാർട്ടിൻ ദേവസ്യ മകൻ ബിൽസൺ (22), പായിപ്പാട് വേഷ്ണാൽ ഭാഗത്ത് പണിക്കൻപറമ്പിൽ വീട്ടിൽ ബാബു മകൻ പ്രവീൺ കുമാർ (വിഷ്ണു, ബാലൻ -23) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവര്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി ചേർന്ന് ആരമലക്കുന്ന് ഭാഗത്ത് നിൽക്കുകയായിരുന്ന യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചതിന് ശേഷം കയ്യില്‍ കരുതിയിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയിരുന്നു.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രവീൺ കുമാറിനെ ചങ്ങനാശ്ശേരിയില്‍ നിന്നും, ബിൽസണിനെ ബാംഗ്ലൂരിൽ നിന്നുമാണ് പിടികൂടിയത്. ഈ കേസിലെ മറ്റു മൂന്ന് പ്രതികളായ ബിബിൻ, പ്രദീഷ്, അനന്തു എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് സംഘം പിടികൂടിയിരുന്നു.
തൃക്കൊടിത്താനം എസ്.എച്ച്.ഓ അജീബ് ഇ, എ.എസ്.ഐ സാൻജോ, സി.പി.ഓ മാരായ ക്രിസ്റ്റഫർ, സന്തോഷ്, ശെൽവരാജ്, അനീഷ് ജോൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.



