സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ് ജില്ലയിലെ മുതിര്‍ന്ന നേതാക്കളോട് ആലോചിച്ചിരുന്നോ…? ഉമയെ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണം; വിമർശനവുമായി കെ വി തോമസ്
സ്വന്തം ലേഖകൻ
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ നിയോഗിച്ചതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.
ഉമയെ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ് ജില്ലയിലെ മുതിര്‍ന്ന നേതാക്കളോട് ആലോചിച്ചിരുന്നോയെന്ന ചോദ്യമുയര്‍ത്തിയ കെ വി തോമസ്, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ നടന്നില്ലെന്നും ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ കെ ബാബു, ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബെഹ്നാന്‍ എന്നിവരോട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആലോചനകള്‍ നടത്തിയിരുന്നോ എന്നും കെ വി തോമസ് ചോദിച്ചു. തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉണ്ടാകും വേദി ഏതാണെന്ന് പിന്നീട് പറയും. പറയാനുള്ളത് ജനങ്ങളോട് തുറന്നുപറയുമെന്നും വികസനത്തിനാണ് താന്‍ മുന്‍ തൂക്കം നല്‍കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഒരുകാര്യത്തിലും നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുന്നില്ല. ആഴത്തിലുള്ള മുറിവാണ് സംസ്ഥാന നേതാക്കള്‍ തന്നിലേല്‍പ്പിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പോലും കെപിസിസി തന്നെ ഒറ്റപ്പെടുത്തി നിര്‍ത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍ അതേസമയം ശുഭ പ്രതീക്ഷയിലാണ് തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമാ തോമസ്. കെ.വി തോമസ് തനിക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ അദ്ദേഹം പാര്‍ട്ടി പാളയത്തില്‍ തന്നെ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയാണ് ഉമാ തോമസ് പങ്കുവെക്കുന്നത്. പി ടി തോമസിനെ എന്നും ചേര്‍ത്ത് പിടിച്ച ആളാണ് കെ വി തോമസ്. അദ്ദേഹത്തെ നേരില്‍ കണ്ട് അനുഗ്രഹം തേടുമെന്നും ഉമ തോമസ് പറഞ്ഞു.