
സ്വന്തം ലേഖകൻ
തൃശ്ശൂർ : പരിധി വിട്ട് മദ്യപിച്ച് നിലയില്ലാതായ യുവാവിനെ കസ്റ്റഡിയില്‍ എടുക്കാതിരുന്ന സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെൻഷൻ.തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ എൻ പ്രദീപ്, എം അഫ്‌സല്‍ എന്നിവര്‍ക്കും സിവില്‍ പൊലീസ് ഓഫീസര്‍ ജോസ് പോളിനെയുമാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.
തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ഡിഐജിയാണ് മൂവരെയും സസ്പെന്റ് ചെയ്തത്. മദ്യപിച്ച് ലക്കുകെട്ട നിലയില്‍ യുവാവിനെ തൃശ്ശൂരിലെ ബാര്‍ പരിസരത്ത് വച്ചാണ് പൊലീസ് കണ്ടത്. ബൈക്കില്‍ കയറാൻ ശ്രമിക്കുകയായിരുന്നു യുവാവ്. എന്നാല്‍ ഇയാള്‍ക്ക് കയറാൻ കഴിയുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.യുവാവിനോട് തൊട്ടടുത്ത ദിവസം സ്റ്റേഷനില്‍ ഹാജരാകാൻ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവ് തിരികെ ബാറില്‍ കയറി മറ്റൊരാള്‍ക്കൊപ്പം മദ്യപിച്ചു. പണം നല്‍കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഒപ്പം മദ്യപിച്ചയാള്‍ യുവാവിന്റെ ഫോണും പേഴ്സും തട്ടിയെടുത്തു. പിന്നീട് ഓട്ടോറിക്ഷയില്‍ യുവാവ് വീട്ടിലേക്ക് പോയി. വാഹനത്തില്‍ ബാഗ് മറന്നുവച്ചു. ബന്ധുവിനൊപ്പം പിറ്റേന്ന് സ്റ്റേഷനില്‍ ഹാജരായ യുവാവ് ബാഗ് നഷ്ടപ്പെട്ടതില്‍ പരാതി നല്‍കിയിരുന്നു. ബാഗ് രാവിലെ തന്നെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ഈ സമയത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു.
താൻ വാഹനമോടിച്ചിരുന്നില്ലെന്ന് യുവാവ് നിലപാടെടുത്തു.തുടര്‍ന്ന് യുവാവ് എസിപിയെ നേരില്‍ക്കണ്ട് പരാതി നല്‍കി. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി. പ്രാഥമിക ചട്ടങ്ങള്‍ പാലിക്കാതെയാണ് യുവാവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായതോടെയാണ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്. യുവാവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തപ്പോള്‍ പട്രോളിങിലും സ്റ്റേഷൻ ചുമതലയിലും ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.