
സ്വന്തം ലേഖകൻ
അട്ടപ്പാടി: പാലൂരിൽ വനംവകുപ്പ് കാടുകയറ്റിയ കുട്ടിയാന വീണ്ടും ജനവാസമേഖലയിലെത്തി. മൂന്നാം ദിവസവും കുട്ടിയാനയെ കൂടെ കൂട്ടാതെ അമ്മയാന. കാടിനകത്ത് ഒരുക്കിയ താത്കാലിക ഷെൽട്ടറിൽ അമ്മയാന എത്തും വരെ കുട്ടിയാനയെ സംരക്ഷിക്കാനാണ് വനം വകുപ്പിൻ്റെ തീരുമാനം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അട്ടപ്പാടി പാലൂരിലെ ജനവാസ മേഖലയിൽ കൂട്ടം തെറ്റിയ കാട്ടാനകുട്ടിയെ കണ്ടെത്തിയത്. കുട്ടിയാനയെ കാടുകയറ്റാൻ അന്നു മുതൽ വനം വകുപ്പ് ശ്രമം തുടങ്ങിയതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയിൽ സ്വകാര്യതോട്ടത്തിലെ തോടിനരികിൽ നിൽക്കുകയായിരുന്നു .പ്രദേശവാസിയായ സി.ജെ. ആനന്ദ്കുമാർ വിവരം പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചു.സ്ഥലത്തെത്തിയ വനപാലകരും ദ്രുതപ്രതികരണസംഘവും കുട്ടിയാനയ്ക്ക് വെള്ളവും പുല്ലും പഴവും നൽകി.
കാട്ടിൽ മരകമ്പുകൾ കൊണ്ട് പ്രത്യേക ഷെൽട്ടർ ഉണ്ടാക്കി സംരക്ഷിക്കുകയാണ്. എന്നാൽ ഇതുവരെയും കാട്ടാനക്കൂട്ടം സമീപത്തേക്ക് അടുക്കുന്നില്ല. ഇതോടെ ഇവിടെ തന്നെ താത്കാലികമായി കുട്ടിയാനയെ സംരക്ഷിക്കാനാണ് തീരുമാനം.
വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം, ഇന്ന് നേരം പുലരുന്നതുവരെ അമ്മയാനക്കായി കാത്തിരുന്നെങ്കിലും എത്തിയില്ല.ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലാത്തതിനാൽ കുട്ടിയാനയെ അയ്യപ്പന്റെ വീട്ടിൽ നിന്നുമാറ്റി വനപ്രദേശത്തിനുസമീപം നിർത്താനാണ് വനം വകുപ്പിന്റെ തീരുമാനം



