
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരുടെ ബ്ലേഡ് ഇടപാടുകളെ കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാറിൻ്റെ തല വെട്ടുമെന്ന് ഭീഷണിപെടുത്തിയ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗവും കോട്ടയത്തെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എം എസ് കരുണാകരനെതിരെ വെസ്റ്റ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
തൻ്റെ ജീവന് ഭീഷണി ഉണ്ടെന്നും സ്വതന്ത്രമാധ്യമ പ്രവർത്തനം നടത്താൻ എം.എസ് കരുണാകരൻ അനുവദിക്കുന്നില്ലന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാർ കോട്ടയം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നത്. കോടതിയുടെ നിർദ്ദേശപ്രകാരം എഫ് ഐ ആർ നമ്പർ 2665/21 ആയി ഐ പി സി 503, 506 (1 ) വകുപ്പുകൾ ചേർത്താണ് വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കഴിഞ്ഞ ദിവസം വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തേർഡ് ഐ ന്യൂസ് പ്രസിദ്ധീകരിച്ച കോട്ടയം മെഡിക്കൽ കോളേജിലെ വാർത്ത ബി എം എസ് പ്രവർത്തകർക്കെതിരെ ആണെന്നും, വാർത്ത എഴുതുന്നത് സൂക്ഷിച്ച് വേണമെന്നും പറഞ്ഞ് ശ്രീകുമാറിൻ്റെ ഫോണിലേക്ക്
അഡ്വ.എം എസ് കരുണാകരൻ വിളിക്കുകയായിരുന്നു.
ബിഎംഎസ് പ്രവർത്തകർക്കെതിരെ വാർത്ത ചെയ്യരുതെന്നും മറ്റുള്ളവർക്കെതിരെ എന്തു വേണേലും എഴുതിക്കോളാനുമാണ് ആദ്യം സംസാരിച്ചത്. എന്നാൽ കൃത്യമായ തെളിവുകളോടെയാണ് വാർത്ത ചെയ്യുന്നതെന്നും ഇത് സംബന്ധിച്ച് ജില്ലാ പൊലിസ് മേധാവി അടക്കമുള്ളവർക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് ചീഫ് എഡിറ്റർ മറുപടി പറഞ്ഞെങ്കിലും, ഇതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ബിഎംഎസിനെ അറിയാമല്ലോയെന്നും, ഇനിയും വാർത്ത നല്കിയാൽ “നീ നാളത്തെ സൂര്യോദയം കാണില്ല” എന്ന് പറഞ്ഞ് ഭീഷണിപെടുത്തുകയുമായിരുന്നു.
വധഭീഷണി ഉണ്ടായ സാഹചര്യത്തിൽ തൻ്റെ ജീവന് സംരക്ഷണം നല്കണമെന്നും അഡ്വ. എം.എസ് കരുണാകരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു.
മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റുകൂടിയായ ഏ.കെ. ശ്രീകുമാറിനെ വധിക്കുമെന്ന് ഭീഷണിപെടുത്തിയ അഡ്വ.എം എസ് കരുണാകരനെ അറസ്റ്റ് ചെയ്യണമെന്നും, സ്വതന്ത്രമാധ്യമ പ്രവർത്തനം നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും അസോസിയേഷൻ സംസ്ഥാന കമ്മറ്റിയും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതിൻ്റെ തൊട്ടുപിന്നാലെ നടന്ന ബിജെപി സംസ്ഥാന കമ്മറ്റി പുനസംഘടനയിൽ അഡ്വ.എം എസ് കരുണാകരനെ സംസ്ഥാന കമ്മറ്റിയിൽ നിന്ന് നീക്കിയിരുന്നു



