
തേർഡ് ഐ ബ്യൂറോ
കോട്ടയം: തമിഴ്‌നാട്ടിൽ നിന്നു കന്നാലികളെയുമായി കേരളത്തിലേയ്‌ക്കെത്തുന്ന വണ്ടികളിൽ നിന്നും മോട്ടോർ വാഹന വകുപ്പിന്റെ കൊള്ള. വാളയാറിലും, ചാലക്കുടിയിലും രണ്ടിടത്ത് വാഹനങ്ങൾ തടഞ്ഞു നിർത്തി പിരിവ് നടത്തിയതായാണ് പരാതി. ചാലക്കുടിയിൽ ആയിരം രൂപ പിഴയായി വാങ്ങിയ ശേഷം നൂറ് രൂപയുടെ രസീത് നൽകിയപ്പോൾ , വാളയാറിൽ രണ്ടായിരം രൂപ നൽകിയപ്പോൾ കിട്ടിയത് ഇരുനൂറ് രൂപയുടെ രസീതാണ്. ഇതു സംബന്ധിച്ചു മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.എ സലിം ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേരളത്തിലേയ്ക്ക് ലോഡുമായി എത്തിയ ലോറിയിൽ നിന്നാണ് വൻ കൈക്കൂലി ഈടാക്കിയത്. വാളയാറിൽ എത്തിയ ലോറി തടഞ്ഞു നിർത്തിയ മോട്ടോർ വാഹന വകുപ്പ് സംഘം അമിത ലോഡാണെന്ന് ആരോപിച്ച് രണ്ടായിരം രൂപയാണ് ആവശ്യപ്പെട്ടത്. രണ്ടായിരം രൂപ നൽകിയെങ്കിലും പകരം നൽകിയത് ഇരുനൂറ് രൂപയുടെ രസീതാണ്. ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും, തുടർ നടപടിയുണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് ഡ്രൈവർമാർ മടങ്ങുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ലോറി കേരളത്തിലേയ്ക്ക് കടന്ന് ചാലക്കുടി എത്തിയപ്പോൾ വീണ്ടും മോട്ടോർ വാഹന വകുപ്പ് സംഘം വീണ്ടും ലോറി തടഞ്ഞു. തുടർന്ന് അയ്യായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ലോറി ഡ്രൈവർ തർക്കിച്ചതിനെ തുടർന്ന് പിഴ ആയിരം രൂപയാക്കി കുറച്ചു. പക്ഷേ, രസീത് നൽകിയത് നൂറ് രൂപയ്ക്ക് മാത്രമാണ്.
തമിഴ്‌നാട്ടില് നിന്ന് കേരളത്തിലേയ്ക്ക് പ്രതിദിനം നൂറുകണക്കിന് ലോറികളാണ് മാടുകളെയുമായി എത്തുന്നത്. ഈ ലോറികൾ തടഞ്ഞു നിർത്തി ലക്ഷങ്ങളാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ദിവസവും പിരിച്ചെടുക്കുന്നത്. ഇതു സംബന്ധിച്ചു കൃത്യമായ തെളിവ് ലഭിച്ചതോടെയാണ് സലിം ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നത്. വ്യാപാരികൾ ഒറ്റക്കെട്ടായി കൊള്ളയ്‌ക്കെതിരെ രംഗത്ത് എത്തണമെന്നാണ് സലിമിന്റെ ആവശ്യം.