
തൃശൂർ : ശ്രീരാമ സേനയിൽ നിന്ന് രാജി വെച്ച സംസ്ഥാന ഓർഗനൈസറെയും അമ്മയേയും വീട്ടിൽ കയറി സംഘടനാ പ്രവർത്തകർ മർദിച്ചതായി പരാതി. തൃശൂർ പനമരം സ്വദേശിയായ രഞ്ജിത്തിനും അമ്മക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ചയാണ് രഞ്ജിത്തിനും കുടുംബത്തിനും നേരെ മൂന്നംഗ സംഘത്തിന്‍റെ ആക്രമണമുണ്ടായത്. രാത്രി വീട്ടിലെത്തിയ സംഘം രഞ്ജിത്തിനെയും അമ്മ ശാന്തയേയും മകളെയും മാരകായുധമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ശ്രീരാമ സേന പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് രഞ്ജിത്തിന്റെ പരാതി. ശ്രീരാമ സേന സ്റ്റേറ്റ് ഓർഗനൈസറായിരുന്ന രഞ്ജിത്ത് സംഘടനയുടെ നിയമ വിരുദ്ധ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് രാജി വെച്ചിരുന്നു. ഇതിൽ പ്രകോപിതരാട്ടാണ് ഇവർ ആക്രമണം നടത്തിയത്. സംഘടനയുടെ അപകടകരമായ നീക്കങ്ങൾ പുറത്തറിയാതിരിക്കാൻ തന്നെ കൊല്ലുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് രഞ്ജിത്ത് പറഞ്ഞത്.
ഇരുവരെയും പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൽ രഞ്ജിത്തിന്‍റെ രണ്ട് പല്ലുകൾ പോയി, മുഖത്തും കൈയിലും മുറിവേറ്റു. അമ്മയുടെ കൈ ഒടിഞ്ഞു. 13 വർഷം ശ്രീരാമ സേനയിൽ പ്രവർത്തിച്ചയാളാണ് രഞ്ജിത്ത്. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


