
കോഴിക്കോട്: നിർമാണത്തിനിടെ കോഴിക്കോട് തോരായിക്കടവ് പാലം തകർന്നതിന് കാരണം കോൺക്രീറ്റ് പമ്പ് ശക്തമായി പ്രവർത്തിപ്പിച്ചതാണെന്ന് കരാർ കമ്പനി. കോൺക്രീറ്റ് പമ്പിൽ തടസം നേരിട്ടപ്പോൾ പ്രഷർ കൂട്ടി പ്രവർത്തിപ്പിച്ചു. ഈ സമ്മർദം താങ്ങാനാകാതെയാണ് ഗർഡർ തകർന്നതെന്ന് കേരള റോഡ് ഫണ്ട് ബോർഡ് (KRFB) പ്രൊജക്റ്റ് ഡയറക്ടർക്ക് പിഎംആർ കമ്പനി വിശദീകരണം നൽകി. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പാലത്തിൻ്റെ നിർമാണത്തിൽ മേൽനോട്ട ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മൊഴി ഉടൻ രേഖപെടുത്തും.
തോരായിക്കടവ് പാലത്തിൻ്റെ കോൺക്രീറ്റ് നടന്ന ദിവസം പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഉടൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന് നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബീം ചെരിഞ്ഞു വീണാണ് ഇക്കഴിഞ്ഞ ദിവസം അപകടമുണ്ടായത്. 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പാലമാണിത്. പിഡബ്ല്യുഡി, കേരള റോഡ് ഫണ്ട് ബോര്‍ഡിന്‍റെയും മേൽനോട്ടത്തിലായിരുന്നു നിർമാണം. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group