ദളിത് ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ പാർലമെൻറിൽ സമഗ്രമായ ബിൽ പാസ്സാക്കണം; തോമസ് ചാഴികാടൻ എംപി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ദളിത് ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ 1950ലെ ഭരണഘടന (പട്ടികജാതി) ഉത്തരവും , 1967ലെ ഭരണഘടന (പട്ടികവർഗം) (ഉത്തർപ്രദേശ്) ഉത്തരവും പാസ്സാക്കുന്നതോടൊപ്പം, ഇന്ത്യയിലെ ഇനിയും പട്ടികജാതി വിഭാഗത്തിൽ ഉൾപെടുത്താത്ത എല്ലാവിഭാഗങ്ങളെയും ഉൾപ്പെടുത്തി ദളിത് ക്രൈസ്തവർ ഉൾപ്പെടെയുള്ളവർക്ക് പട്ടികജാതി സംവരണം ഏർപ്പെടുത്താൻ സമഗ്രമായ ബിൽ പാർലമെൻറിൽ പാസ്സാക്കണമെന്ന് തോമസ് ചാഴികാടൻ എം പി ആവശ്യപ്പെട്ടു.
2022ലെ ഭരണഘടന (പട്ടികവർഗ്ഗ) (ഉത്തർപ്രദേശ്) ഉത്തരവ് ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംപി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയിലെ 2.40 കോടി ക്രിസ്ത്യാനികളിൽ 1.90 കോടിയും (70%) ദളിത് ക്രിസ്ത്യാനികളാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തത് കൊണ്ട് മാത്രം ദളിത്ക്രിസ്ത്യാനികൾക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു.
ന്യൂനപക്ഷം എന്ന നിലയിൽ ദളിത് ക്രിസ്ത്യാനികൾ വിവേചനവും മനുഷ്യാവകാശ ലംഘനവും നേരിടുന്നത് ആശങ്കാജനകമാണ്.
ക്രൈസ്തവ മതം സ്വീകരിച്ചു എന്നതുകൊണ്ടുമാത്രം ദളിത് ക്രൈസ്തവരുടെ സാമൂഹ്യവും, സാമ്പത്തികവും, വിദ്യാഭ്യസപരവുമായ പിന്നോക്കാവസ്ഥക്ക് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
ദളിത് ക്രിസ്ത്യാനികളുടെ അവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട 1960-ലെ ഇളയപെരുമാൾ കമ്മീഷൻ,1980ലെ മണ്ഡൽ കമ്മീഷൻ, 2006ലെ സച്ചാർ കമ്മീഷൻ, 2008ലെ ന്യൂനപക്ഷങ്ങൾക്കായുളള ദേശീയ കമ്മീഷൻ തുടങ്ങിയവരെല്ലാം ദളിത് ക്രിസ്ത്യാനികളുടെ പരിതാപകരമായ അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എന്നും എംപി പറഞ്ഞു.