
കോട്ടയം: ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോട്ടയത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി നിലവിലെ എംപി തോമസ് ചാഴികാടനെതന്നെ വീണ്ടും മത്സരിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം തീരുമാനിച്ചു.
സ്റ്റിയറിങ് കമ്മിറ്റി – സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപി ആണ് ചാഴികാടന്‍റെ പേര് പ്രഖ്യാപിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍, എംഎല്‍എമാര്‍ എന്നിവരടക്കം യോഗങ്ങളില്‍ സംബന്ധിച്ചു. സംസ്ഥാനത്ത് ഈ ലോക്സഭാ തെരെഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ചാഴികാടന്‍റേത്. ഇതുവരെ സംസ്ഥാനത്ത് ഏതെങ്കിലും ഒരു മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ലോക്സഭയുടെ കാലത്ത് സംസ്ഥാനത്ത് നൂറു ശതമാനം എംപി ഫണ്ട് വിനിയോഗിച്ച ഏക എംപിയാണ് തോമസ് ചാഴികാടന്‍. കേരളാ കോണ്‍ഗ്രസ് ചാഴികാടനെ ഉയര്‍ത്തി കാട്ടുന്നതും ഈ മികവ് ചൂണ്ടിക്കാട്ടിയാണ്. ഇരുപതില്‍ ഒന്നാമന്‍ എന്നാണ് ജോസ് കെ മാണി ചാഴികാടനെ വിശേഷിപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്കിംഗ് രംഗത്ത് നിന്ന് പൊതുപ്രവർത്തന രംഗത്തേക്കെത്തി കാല്‍നൂറ്റാണ്ടോളം ജനപ്രതിനിധിയായി തിളങ്ങിയ വ്യക്തിത്വമാണ് തോമസ് ചാഴികാടന്റേത്. 1991ല്‍ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായിരുന്ന സഹോദരൻ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെയാണ് തോമസ് ചാഴികാടൻ പൊതു പ്രവർത്തന രംഗത്ത് കാലൂന്നുന്നത്.
കന്നിയങ്കത്തില്‍ 1991ല്‍ ഏറ്റുമാനൂരില്‍ നിന്ന് നിയമസഭയിലെത്തിയ ചാഴികാടൻ, പിന്നീട് 1996, 2001, 2006 തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയക്കൊടി നാട്ടി. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോട്ടയം പാർലമെന്റ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയർമാൻ കൂടിയായ തോമസ് ചാഴികാടൻ, പാർലമെന്റിലെ സാമൂഹ്യ നീതി വകുപ്പിന്റെ സോഷ്യല്‍ ജസ്റ്റിസ് & എംപവർമെന്റ് കമ്മിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, റെയില്‍വേ കണ്‍സല്‍റ്റേറ്റീവ് കമ്മിറ്റി അംഗം, ഊർജ വകുപ്പിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന സംസഥാന തല കമ്മിറ്റിയായ ദിശയിലെ അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചു വരുന്നു.
നിയമസഭാഗം എന്ന നിലയില്‍ നിയമസഭാ പെറ്റിഷൻസ് കമ്മിറ്റി ചെയർമാൻ, പേപ്പേഴ്സ് ലെയിഡ് ഓണ്‍ ടേബിള്‍ കമ്മിറ്റി ചെയർമാൻ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, കൃഷി, ജലസേചനം, വൈദ്യുതി വകുപ്പുകളുമായി ബന്ധപ്പെട്ട കമ്മിറ്റികള്‍, നെല്‍വയല്‍ നീർത്തട സംരക്ഷണ ബില്‍ സെലക്‌ട് കമ്മിറ്റിയംഗം, കേരളാ നിയമസഭയുടെ പാനല്‍ ഓഫ് ചെയർമാൻ അംഗം, കേരളാ കോണ്‍ഗ്രസ് എം പാർലമെൻററി പാർട്ടി ചീഫ് വിപ്പ് എന്നീ നിലകളിലും ഊർജസ്വലമായ പൊതുപ്രവർത്തന പാരമ്പര്യവും ചാഴികാടനുണ്ട്.
മഹാത്മാഗാന്ധി സർവകലാശാല സെനറ്റംഗം, കാർഷിക സർവകലാശാല ജനറല്‍ കൗണ്‍സിലംഗം, ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ്, ആർച്ച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി, ബാബു ചാഴികാടൻ ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിലും സംശുദ്ധമായ പൊതുജീവിതത്തിനുടമയാണ് തോമസ് ചാഴികാടൻ.
കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയംഗം, ജനറല്‍ സെക്രട്ടറി, പാർലമെൻററി പാർട്ടി ഡെപ്യൂട്ടി ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
കോട്ടയം ജില്ലയിലെ വെളിയന്നൂരില്‍ ജനിച്ച തോമസ് ചാഴികാടൻ, അരീക്കര സെൻറ് റോക്കീസ് സ്കൂള്‍, വെളിയന്നൂർ വന്ദേമാതരം സ്കൂള്‍, ഉഴവൂർ ഔർ ലേഡി ഓഫ് ലൂർദ്സ് സ്കൂള്‍, എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഉഴവൂർ സെന്റ് സ്റ്റീഫൻസ്, കുറവലങ്ങാട് ദേവമാതാ കോളേജുകളില്‍ നിന്ന് പ്രീഡിഗ്രിയും ബിരുദവും നേടി തുടർന്ന് ചാർട്ടേർഡ് അക്കൗണ്ടന്റായി. ഓഫീസറായി ജയിച്ച് ന്യൂ ബാങ്ക് ഓഫ് ഇന്ത്യയില്‍ ചേർന്ന ചാഴികാടൻ (നിലവിലെ പഞ്ചാബ് നാഷണല്‍ ബാങ്ക്) മാനേജരായിരിക്കെയാണ് പൊതുരംഗത്തിറങ്ങിയത്. അഡിഷണല്‍ ചീഫ് ടൗണ്‍ പ്ലാനറായി വിരമിച്ച ആൻ ജേക്കബ് ആണ് ഭാര്യ.