
തൊടുപുഴ കോലാനി താഴ്ചയിൽ ഉഷ സുധൻ (40), പത്തനംതിട്ട പയനല്ലൂർ അയ്യപ്പഭവനം ദേവി (39) എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്. ഇവർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനായിരുന്നു കോടതി നിർദേശം.
തുടർന്നാണ് സ്റ്റേഷനിൽ ഹാജരായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു.
ഇന്ന് വീണ്ടും ഹാജരാകാനും കോടതി ഇവർക്ക് നിർദേശം നൽകി. കഴിഞ്ഞവർഷം കരിമണ്ണൂർ പള്ളിക്കാമുറി പാഴൂക്കര സ്വദേശിനിയായ 66 കാരിയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റു ചെയ്തവരുടെ എണ്ണം ആറായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടിപ്പിന് നേതൃത്വം നൽകിയ പുറപ്പുഴ ടെക്നിക്കൽ ഹൈസ്കൂൾ ജീവനക്കാരനായ തൊടുപുഴ കോലാനി പാറക്കടവ് ലക്ഷംവീട് കോളനിയിൽ വിജീഷ് അജയകുമാർ (34), അത്തവീട്ടിൽ സുലോചന ബാബു (44), മകൾ അഞ്ജു ബാബു (29), അഞ്ചപ്ര വീട്ടിൽ ഷാജിദ സി. ഷെരീഫ് (29) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
അഞ്ചു തവണയായാണ് 11 പവനോളം സ്വർണം ഇവർ തട്ടിയെടുത്തത്. വീട്ടമ്മ തനിച്ചാണ് താമസിക്കുന്നതെന്ന് മനസിലാക്കിയ പ്രതികൾ വീടിന് ദോഷമുണ്ടെന്നും ഇതു മാറാൻ ആലപ്പുഴയിലെ ധ്യാധ കേന്ദ്രത്തിൽ പ്രത്യേക പ്രാർഥന നടത്തിയാൽ മതിയെന്നും ഇവരോട് പറഞ്ഞു.
സ്വർണം ധ്യാന കേന്ദ്രത്തിൽ സമർപ്പിച്ച് പ്രാർത്ഥന നടത്തിയാൽ ദോഷം മാറുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പല തവണയായി സ്വർണം കൈക്കലാക്കിയത്. സമാന രീതിയിൽ തട്ടിപ്പു നടത്തിയതിന് കോട്ടയം, പാലാ പൊലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുണ്ട്.



