
സ്വന്തം ലേഖിക
തൊടുപുഴ: പാമ്പനാര്‍ സര്‍ക്കാര്‍ ഹൈസ്കൂളിലെ അധ്യാപകര്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് ശേഖരിച്ചത് ഒന്നരലക്ഷത്തോളം പുസ്തകം.
പുസ്തകവണ്ടിയുമായി അധ്യാപകര്‍ ഒരുമിച്ചിറങ്ങിയതോടെ പ്രദേശത്തെതന്നെ ഏറ്റവും വലിയ പുസ്തകശേഖരമുള്ള സ്കൂളായി ഇത് മാറി. ഇവിടത്തെ കുട്ടികളില്‍ അധികവും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കളാണ്. പ്രീ-പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകളിലായി മലയാളം, തമിഴ്, ഇംഗ്ലീഷ് വിഭാഗങ്ങളിലായി 1123 കുട്ടികള്‍ പഠിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂളിനൊരു നല്ല ലൈബ്രറി എന്നത് വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്. കാത്തിരിപ്പിനൊടുവില്‍ ജില്ല പഞ്ചായത്ത് ലൈബ്രറി നിര്‍മാണത്തിന് ഫണ്ടും നല്കി. കെട്ടിടം വന്നതോടെയാണ് പുസ്തകങ്ങളുടെ അഭാവം ബോധ്യമാകുന്നത്. 25,000 പുസ്തകങ്ങള്‍ മാത്രമാണ് ആകെ സ്കൂളിന്റെ കൈവശമുള്ളത്. ഈ സാഹചര്യത്തിലാണ് പുസ്തക സമാഹരണത്തിന് ആലോചിക്കുന്നത്.
ഒരുപാട് നിര്‍ദേശങ്ങള്‍ വന്നു. അതിലൊന്നായിരുന്നു പുസ്തകവണ്ടി. വായിച്ചുകഴിഞ്ഞതിന് ശേഷം വീട്ടിലും ഓഫിസുകളിലുമെല്ലാം വെറുതെ വെച്ചിരിക്കുന്ന ഏത് പുസ്തകങ്ങളും പുസ്തകവണ്ടിയില്‍ ഏല്‍പിക്കാമെന്നായിരുന്നു നിബന്ധന.
ഇതു കൂടാതെ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പുസ്തകങ്ങള്‍ ശേഖരിക്കുകയും അവധി ദിവസങ്ങളില്‍ പുസ്തവണ്ടിയുമായി എത്തി അവ സ്കൂള്‍ ലൈബ്രറിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സ്കൂള്‍ ബസാണ് പുസ്തകവണ്ടിയായി ഉപയോഗിച്ചത്. വണ്ടി എത്താത്ത ഇടങ്ങളില്‍ മൂന്ന് കിലോമീറ്റര്‍ വരെ നടന്ന് അധ്യാപകര്‍ പുസ്തകങ്ങള്‍ ശേഖരിച്ച സംഭവങ്ങളുമുണ്ട്.
ലാഡ്രം, ഗ്ലൈന്, പട്ടുമല, കരടിക്കുഴി, പട്ടുമുടി തുടങ്ങിയ തോട്ടം മേഖല ഉള്‍പ്പെടുന്ന മിക്ക പ്രദേശങ്ങളിലും പുസ്തവണ്ടി എത്തി. എല്ലാ മേഖലയില്‍നിന്നുള്ളവരും പരിപാടിയുമായി സഹകരിച്ചു. ഒന്നരലക്ഷം രൂപയുടെ വരെ പുസ്തകം സമ്മാനിച്ചവരും പുസ്തകം വാങ്ങാന്‍ 50,000 രൂപ വരെ പണമായി നല്കിയവരും ഇക്കൂട്ടത്തിലുണ്ട്.
പീരുമേട് മുന്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ കൂട്ടായ്മായില്‍ 75,000 രൂപയുടെ പുസ്തകങ്ങള്‍ സമാഹരിച്ച് നല്കി. കേട്ടറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും പുസ്തകങ്ങള്‍ എത്തിയതായി അധ്യാപകര്‍ പറഞ്ഞു.
ഇപ്പോള്‍ ലൈബ്രറിയില്‍ ഒന്നരലക്ഷത്തോളം പുസ്തകങ്ങളുണ്ട്. പുസ്തകങ്ങള്‍ കൂടിയതോടെ ലൈബ്രേറിയനെയും നിയമിച്ചു. അധ്യാപകരില്‍ നിന്ന് മാസംതോറും സമാഹരിക്കുന്ന തുകകൊണ്ടാണ് ഇയാള്‍ക്ക് ശമ്പളം നല്‍കുന്നത്. രാവിലെ എട്ടരയോടെ ലൈബ്രറി തുറക്കും. വൈകീട്ട് അഞ്ചര വരെയാണ് പ്രവര്‍ത്തനം.