
കരാർ ജോലിയുടെ പണം നൽകിയില്ല ; പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കരാറുകാരന്റെ ആത്മഹത്യാ ഭീഷണി
സ്വന്തം ലേഖകൻ
തൊടുപുഴ: പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം ലൈറ്റർ കൈയ്യിൽ പിടിച്ച് കരാറുകാരന്റ ആത്മഹത്യ ഭീഷണി. വെള്ളത്തൂവൽ സ്വദേശിയായ സുരേഷാണ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കരാർ ജോലിയുടെ പണം നൽകാത്തതിനെ തുടർന്നാണ് ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കൃഷി വകുപ്പുമായി ബന്ധപ്പെട്ട നാലോളം ജോലികൾ പൂർത്തിയാക്കിയ ശേഷം സുരേഷ് ബില്ലുകൾ നൽകിയിരുന്നു. എന്നാൽ പണം നൽകാതെ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഈ ബില്ലുകൾ ദീർഘനാളായി തടഞ്ഞുവെക്കുകയായിരുന്നെന്നാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ ഇദ്ദേഹം നിലയുറപ്പിക്കുകയായിരുന്നു. കൈയിൽ ലൈറ്റർ പിടിച്ച ശേഷമായിരുന്നു ഭീഷണി. തുടർന്ന് സംഭവമറിഞ്ഞെത്തിയ പൊലീസും ഫയർ ഫോഴ്‌സും എത്തി ദേഹത്ത് വെള്ളം ഒഴിച്ച ശേഷം ഇദ്ദേഹത്തെ കൃഷി ഓഫീസറുടെ മുറിയിൽ നിന്നും നീക്കം ചെയ്തു.
ഒരു കോടി രൂപയാണ് നാല് ജോലികളിൽ നിന്നായി സുരേഷിന് ലഭിക്കാനുള്ളത്. എട്ട് മാസം മുൻപാണ് ബില്ലുകൾ നൽകിയത്. ജില്ലാ കളക്ടർക്ക് ഉൾപ്പടെ പരാതി നൽകിട്ടും നടപടി ഇല്ലാഞ്ഞിട്ടാണ് ഇത്തരമൊരു നടപടിക്ക് തുനിഞ്ഞതെന്നാണ് ഇദ്ദേഹം പറയുന്നത്.
പണം ചോദിച്ചപ്പോൾ ഉദ്യോഗസ്ഥർ വീണ്ടും പുതിയ ഉപാധികൾ വെച്ചതാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണ് പ്രാഥമിക വിവരം.എന്നാൽ നൽകാനുള്ള തുകയിൽ 70% പണം ഇന്നുതന്നെ കൊടുക്കാമെന്ന് പ്രൻസിപ്പൽ കൃഷി ഓഫീസർ ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ മുഴുവൻ പണവും നൽകണം എന്നാണ് സുരേഷിന്റെ ആവശ്യം.