
തേർഡ് ഐ ബ്യൂറോ
കോട്ടയം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരുവാർപ്പ് മർത്തശ്മുനി പള്ളി തഹസീൽദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഏറ്റെടുത്തു. ജില്ലാ ഭരണകൂടത്തിനു വേണ്ടി തഹസീൽദാർ പി.ജി രാജേന്ദ്രബാബുവാണ് പള്ളി പൂട്ടി താക്കോൽ ഏറ്റുവാങ്ങിയത്. യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിന്റെ ഇടയിലായിരുന്നു പള്ളി ഏറ്റെടുക്കൽ നടപടികൾ ജില്ലാ ഭരണകൂടം നടത്തിയത്. വീഡിയോ കാണാം .. https://m.facebook.com/story.php?story_fbid=791915848280224&id=207496670055481
പള്ളി ഏറ്റെടുത്ത് പൂട്ടി താക്കോൽ കൈവശം സൂക്ഷിക്കണമെന്നു ജില്ലാ ഭരണകൂടത്തിനു ഹൈക്കോടതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ജില്ലാ ഭരണകൂടത്തിനു വേണ്ടി തഹസീൽദാരും, കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബാബു സെബാസ്റ്റ്യന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. തുടർന്നു, ഇവർ ചേർന്നു പള്ളിയുടെ ഗേറ്റും വാതിലും തുറന്ന് അകത്തു പ്രവേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു ശേഷം പള്ളിയും സമീപത്തെ കെട്ടിടങ്ങളും ജില്ലാ ഭരണകൂടം ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ജില്ലാ കളക്ടർക്കു തഹസീൽദാർ പള്ളി പൂട്ടി താക്കോൽ കൈമാറിയിട്ടുണ്ട്.
പള്ളി ഏറ്റെടുക്കൽ നടപടികൾ സംബന്ധിച്ചുള്ള റിപ്പോർട്ട് അടുത്ത ദിവസം തന്നെ ജില്ലാ കളക്ടർ തഹസീൽദാർക്കു കൈമാറും. തുടർന്നു, പ്രദേശത്തെ ക്രമസമാധാന നില പരിശോധിക്കും. തുടർന്നു, സംഘർഷ സാധ്യതയില്ലെന്നു ജില്ലാ ഭരണകൂടം കണ്ടെത്തി റിപ്പോർട്ട് നൽകിയെങ്കിൽ മാത്രമേ ഏതെങ്കിലും ഒരു സഭയ്ക്കു പള്ളിയുടെ താക്കോൽ കൈമാറൂ. അതു വരെ യാക്കോബായ സഭയ്‌ക്കോ ഓർത്തഡോക്‌സ് സഭയ്‌ക്കോ പള്ളിയിൽ പ്രവേശിക്കുന്നതിനോ, ആരാധന നടത്തുന്നതിനോ അനുവാദം ഉണ്ടാകില്ല.
സംഘർഷമുണ്ടയില്ലെങ്കിലും സ്ഥലത്ത് തടിച്ചു കൂടിയ വിശ്വാസികൾ ഓർത്തഡോക്‌സ് സഭയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കി. ഇത് സംഘർഷ സാധ്യത ഉയർത്തി. നൂറിലേറെ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികൾ.