
ഏ.കെ. ശ്രീകുമാർ
കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയ്ത വികസനങ്ങളല്ലാതെ കോട്ടയത്ത് ഒന്നുമില്ല. കോട്ടയത്ത് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവന്നയാളാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം എല്‍ഡിഎഫ് സർക്കാർ കോട്ടയത്ത് വികസന പ്രവര്‍ത്തനങ്ങൾ നടത്തുന്നതിന് ഫണ്ട് അനുവദിക്കാതെ തുരങ്കം വച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പറഞ്ഞ വാക്കുകളാണിത്. ഗ്രൂപ്പ് വഴക്കുകളും തമ്മില്‍തല്ലും പുത്തരിയല്ലാത്ത യുഡിഎഫില്‍ സര്‍വ്വര്‍ക്കും സ്വീകാര്യനായ ഒരു വ്യക്തി ഏതെന്ന് ചോദിച്ചാല്‍ ഉത്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നായിരിക്കും.
വിപ്ലവ ഗാനങ്ങളുടെ അകമ്പടിയോടെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവന്‍ എന്നും ദാരിദ്രത്തിലും കഷ്ടപ്പാടിലും മാത്രം ജീവിച്ചാല്‍ ഉണ്ടാക്കാന്‍ പറ്റുന്ന പ്രമോ വീഡിയോകള്‍ക്കപ്പുറമുള്ള രാഷ്ട്രീയത്തെപ്പറ്റി ഇന്നും ഇടത് മുന്നണിക്ക് വല്യ തിട്ടമില്ല. ഇന്ത്യന്‍ പ്രസിഡന്റിനെ കാണുന്നതിലും പാടാണ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ പാര്‍ട്ടിക്കാരല്ലാത്തവര്‍ക്ക് മുഖം കാണിക്കാന്‍. അതിന് ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി തുടങ്ങി എല്ലാ ലൊട്ടുലൊടുക്കന്റെയും ശുപാര്‍ശ വേണ്ടിവരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് നേരെ വിപരീതമാണ് തിരുവഞ്ചൂർ . ഏതൊരാള്‍ക്കും പാര്‍ട്ടി ഭേദമന്യേ കാണാന്‍ കഴിയും. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പേരെടുത്ത് വിളിക്കാനാവും തിരുവഞ്ചൂരിന്, ആള്‍ക്കൂട്ടത്തിന് നടുവില്‍ അവര്‍ നിങ്ങളെ ഇളിഭ്യരാക്കില്ല, കടക്ക് പുറത്തെന്ന് പറഞ്ഞ് ആട്ടിയിറക്കില്ല. കോണ്‍ഗ്രസിലെ എല്ലാ നേതാക്കന്മാരും ഇങ്ങനെ ആണെന്നല്ല പറയുന്നത്, പക്ഷെ അങ്ങനെ ഉള്ള ചില നേതാക്കന്മാരില്‍ ഒന്നാമനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ഇടത് മുന്നണി നേതാക്കളെ പോലെ സംഘടനാ പ്രവര്‍ത്തനം കൊണ്ടല്ല മിക്ക കോണ്‍ഗ്രസുകാരും ജനകീയരായത്, മറിച്ച് അവരുടെ വ്യക്തിപ്രഭാവം കൊണ്ടാണ്. സ്ഥാനാര്‍ത്ഥിയുടെ കുടുംബമഹിമയോ രാഷ്ട്രീയ പാരമ്പര്യമോ വിദ്യാഭ്യാസമോ സമരമുഖത്തെ അലറിവിളിച്ചുള്ള മുദ്രാവാക്യം വിളികളോ ഒന്നുമല്ല, മറിച്ച് ജനങ്ങള്‍ക്ക് എന്തിനും ഏതിനും കയ്യെത്തും ദൂരത്ത് ഉണ്ടെന്നതും രാപ്പകല്‍ വ്യത്യാസമില്ലാതെ എന്തിനും സമീപിക്കാം എന്നുമുള്ള വിശ്വാസം ആണ് ആ വ്യക്തി പ്രഭാവത്തിന് പിന്നില്‍. അത് ആര്‍ജിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ജനം വിജയിപ്പിച്ചുകൊണ്ടേയിരിക്കും.
മൂന്നാം വട്ടമാണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. നഗരത്തിന്റെ മുഖച്ഛായ മാറ്റിയ നിരവധി പദ്ധതികളുടെ പിതൃത്വം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന വികസന നായകന് മാത്രം അവകാശപ്പെട്ടതാണ്. ഈരയില്‍ക്കടവ് ബൈപാസ്, പാറേച്ചാല്‍ ബൈപാസ്, വട്ടമൂട് പാലം ഉള്‍പ്പെടെയുള്ള കോട്ടയത്തെ 17 പാലങ്ങള്‍…ശാസ്ത്രിറോഡിന്റെ നവീകരണം തുടങ്ങി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന ചിങ്ങവനം സ്‌പോര്‍ട്‌സ് കോളേജ്, നാഗമ്പടം ഇന്റര്‍നാഷനല്‍ സ്റ്റേഡിയം വരെയുള്ള പദ്ധതികള്‍…
സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവം വലിയൊരു ഘടകം തന്നെയാണ്. ആ വ്യക്തിപ്രഭാവം മാത്രം മതി കോട്ടയത്തിന്റെ വികസന നായകന് തെരഞ്ഞെടുപ്പിനെ നേരിടാന്‍. അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമല്ല, ഏത് സാധാരണക്കാരനും പാതിരാത്രിയില്‍ വരെ ഏന്താവശ്യത്തിനും കയറിച്ചെല്ലാം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വീട്ടിലേക്ക്… ആ വാതില്‍ ആരുടെ മുന്നിലും ഒരുകാലത്തും കൊട്ടിയടക്കില്ല…!