
തേർഡ് ഐ ബ്യൂറോ
കോട്ടയം: വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർന്നതോടെ നാലര വർഷത്തോളം മുടങ്ങിക്കിടന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു ശാപമോക്ഷമാകുന്നു. പ്രതിപക്ഷത്തെ മുതിർന്ന അംഗം കോട്ടയത്തിന്റെ എം.എൽ.എ ആയി എന്ന ഒറ്റക്കാരണത്താൽ, അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വഴി മുടക്കിയവർക്ക് സ്വന്തം ഫണ്ടിൽ നിന്നും പണമെടുത്തു നൽകിയാണ് ഇദ്ദേഹം മറുപടി നൽകുന്നത്.
എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 1.91 കോടി രൂപ മുടക്കിയാണ് സർക്കാർ തടഞ്ഞു വച്ചിരുന്ന വികസന പ്രവർത്തനങ്ങൾക്കു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പുതിയ ദിശാബോധം നൽകുന്നത്. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെള്ളിയാഴ്ച രാവിലെ പത്തിനു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. നഗരസഭ അദ്ധ്യക്ഷൻ ഡോ.പി.ആർ സോന, കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, ജില്ലാ കളക്ടർ എം.അജ്ഞന, ആർകിടെക്ട് ജി.ശങ്കർ ഹാബിറ്റാറ്റ് എന്നിവർ പ്രസംഗിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആധുനിക വത്കരണം എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണം ആരംഭിച്ചത്. സ്റ്റാൻഡിലെ ഗാരേജ് പാതി നിർമ്മാണം പൂർത്തിയായ ശേഷം രാഷ്ട്രീയ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങുകയായിരുന്നു. യു.ഡി.എഫ് സർക്കാർ മാറി അധികാരത്തിൽ ഇടതു സർക്കാർ എത്തിയതോടെയാണ് വികസന പദ്ധതികളിൽ പോലും വെള്ളം ചേർത്തു തുടങ്ങിയത്.
പൊട്ടിപ്പൊളിഞ്ഞ സ്റ്റാൻഡിലൂടെ കാൽനടയാത്ര പോലും ദുരിതത്തിലായി മാറിയിരുന്നു. വർഷങ്ങൾ കാത്തിരുന്ന ശേഷമാണ് ഇപ്പോൾ സ്റ്റാൻഡിലെ വികസന പദ്ധതികൾക്കു തുടക്കമാകുന്നത്. ബസ് സ്റ്റാൻഡിനുള്ളിലെ ബസ് ഡിപ്പോ, ടെർമിനൽ, കംഫർട്ട് സ്റ്റേഷൻ എന്നിവ യാർഡ് ടൈലുകൾ പാകി മനോഹരമാക്കുന്നതിനാണ് പദ്ധതി. 6000 സ്‌ക്വയർ ഫീറ്റാണ് ബസ് ടെർമിനൽ. 5000 സ്‌ക്വയർഫീറ്റാണ് യാർഡ്. 2021 ഫെബ്രുവരിയോടു കൂടി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് പദ്ധതി.