
പണം മോഷ്ടിച്ചെന്ന സംശയം ;സുഹൃത്തിനെ വീട്ടില്‍ വിളിച്ചുവരുത്തി കണ്ണ് കുത്തിപ്പൊട്ടിച്ചതായി പരാതി.
സ്വന്തം ലേഖകൻ.
തിരുവനന്തപുരം :പണം മോഷ്ടിച്ചെന്ന സംശയത്തെ തുടര്‍ന്ന് സുഹൃത്തിനെ വീട്ടില്‍ വിളിച്ചുവരുത്തി കണ്ണ് കുത്തിപ്പൊട്ടിച്ചതായി പരാതി.
കാഞ്ഞിരംകുളം കഴിവൂര്‍ കൊറ്റംപഴിഞ്ഞി മേലേവിളാകം വീട്ടില്‍ ശരത്ത് (19) ആണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. സുഹൃത്തിന്റെ ആക്രമണത്തില്‍ ശരത്തിന്റെ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കാഞ്ഞിരംകുളം പനനിന്ന വീട്ടില്‍ അജയ്(23)നെതിരേ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. അജയ് സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പണം ശരത് മോഷ്ടിച്ചുവെന്ന സംശയമാണ് അക്രമത്തിനു കാരണമെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. കാഞ്ഞിരംകുളത്ത് പൂക്കള്‍ വില്‍പ്പന നടത്തുന്ന കടയിലെ ജോലിക്കാരാണ് ഇരുവരും. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ഹോട്ടലില്‍നിന്നു ഭക്ഷണം വാങ്ങി വീട്ടിലെത്തിക്കാൻ അജയ് ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് ശരത് ഭക്ഷണവുമായി അജയ്യുടെ വീട്ടിലെത്തിയത്. അവിടെവെച്ച് ആക്രമിക്കുകയും മരക്കഷണം എടുത്ത് കണ്ണില്‍ കുത്തിയെന്നുമാണ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.
പരിക്കേറ്റ ശരത്തിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കണ്ണിനു മാരകമായി പരിക്കേറ്റ ശരത് തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ അജയ്ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി