
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയ പരിശോധനയ്ക്ക് ശേഖരിച്ച ശരീരഭാഗങ്ങള്‍ മോഷ്ടിച്ചു; ആക്രിക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൻ സുരക്ഷാ വീഴ്ച. രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി.
സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പത്തോളജിയില്‍ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്.
പത്തോളജി ലാബിന് സമീപമാണ് സാമ്ബിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്. ഇതാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തില്‍ ആക്രി വില്‍പ്പനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ശസ്ത്രക്രിയക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച സ്പെസിമെനുകളാണ് മോഷ്ടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തോളജി ലാബിന് സമീപത്തെ സ്റ്റെയര്‍കെയ്സിന് സമീപമാണ് ആംബുലന്‍സില്‍ കൊണ്ടുവന്ന സ്പെസിമെനുകള്‍ വെച്ചിരുന്നത്. ഇതിനുശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്പെസിമെനുകള്‍ മോഷണം പോയത്.
അതേസമയം, ആക്രിയാണെന്ന് കരുതിയാണ് ബോക്സ് എടുത്തതെന്ന് കസ്റ്റഡിയിലുള്ള ആക്രിക്കാരൻ മൊഴി നല്‍കി. ശരീരഭാഗങ്ങള്‍ ആണെന്ന് മനസിലായതോടെ പ്രിന്‍സിപ്പല്‍ ഓഫീസന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. പരിശോധനയ്ക്ക് അയച്ച സ്പെസിമെനുകള്‍ കൈകാര്യം ചെയ്തതിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്.