
തിരൂർ സ്വദേശിയായ വ്യാപാരിയുടെ കൊലപാതകത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങളും എടിഎം കാർഡും
സ്വന്തം ലേഖകൻ
മലപ്പുറം: തിരൂർ സ്വദേശിയായ വ്യാപാരിയുടെ കൊലപാതകത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങളും എടിഎം കാർഡും. സംഭവത്തിന് മുൻപ് കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന സിദ്ദിഖും അതേ ഹോട്ടലിലെ തന്നെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയും കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് മുറിയെടുത്തത്. ഇവിടെ വച്ച് സിദ്ദിഖിനെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയിൽ ഉപേക്ഷിച്ചെന്ന് പ്രതികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്.
ഷിബിലിയെയും ഫർഹാനയെയും ചെന്നൈയിൽ നിന്നാണ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തിൽ നിർണായകമായത്. മൂവരും ഒരുമിച്ച് ഹോട്ടലിലേക്ക് പോകുന്നത് സിസിടിവിയിൽ വ്യക്തമാണ്. എന്നാൽ തിരിച്ച് പോകുമ്പോൾ പ്രതികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈയിൽ ട്രോളി ബാഗ് ഉണ്ടായിരുന്നു. ഇത് വ്യാപാരിയുടെ മൃതദേഹം അടങ്ങിയ ബാഗാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ എന്തിനാണ് ഇവർ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത് എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.
ഇതിന് പുറമേ സിദ്ദിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാർഡ് നഷ്ടമായിരുന്നു. ഇത് ഉപയോഗിച്ച പ്രതികൾ പണം പിൻവലിച്ചതായി പൊലീസ് കണ്ടെത്തിയതും കേസിൽ നിർണായകമായി. മെയ് 18നാണ് സിദ്ദിഖിനെ കാണാതായത്. 22നാണ് അച്ഛനെ കാണാനില്ലെന്ന് കാട്ടി മകൻ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്.
അതിനിടെ അട്ടപ്പാടി ഒമ്പതാം വളവിൽ നിന്ന് രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി. ഒരെണ്ണം പാറക്കൂട്ടത്തിൽ കിടക്കുന്ന നിലയിലും രണ്ടാമത്തെ ബാഗ് വെള്ളത്തിലുമാണ് കണ്ടെത്തിയത്. മുകളിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് ട്രോളി ബാഗുകൾ. എന്നാൽ ഇത് വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി അട്ടപ്പാടിയിൽ കൊക്കയിലേക്ക് തള്ളിയെന്ന് പറയുന്ന ബാഗുകൾ തന്നെയാണേ എന്ന് പൊലീസിന് സ്ഥിരീകരിക്കേണ്ടതുണ്ട്.
കേസ് തിരൂർ പൊലീസാണ് അന്വേഷിക്കുന്നത്.