
അമരാവതി: തിരുപ്പതി ലഡ്ഡു കുംഭകോണ കേസിൽ സിബിഐ പ്രത്യേക സംഘം കുറ്റപത്രം സമര്‍പ്പിച്ചു. തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് 250 കോടി രൂപയുടെ കുംഭകോണമാണ് ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡുവുമായി ബന്ധപ്പെട്ട് നടന്നതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ജഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്.
മൂന്നുവര്‍ഷത്തിനിടെ 68 ലക്ഷം കിലോ വ്യാജ നെയ്യാണ് വാങ്ങിക്കൂട്ടിയത്. നെല്ലൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 36 പ്രതികളാണ് കേസിലാകെ ഉള്ളത്. ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറിയാണ് ഒന്നാം പ്രതി.
കേസിലെ പരാതിക്കാരനെയും പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം ജനറല്‍ മാനേജര്‍ പി കെ മുരളീകൃഷ്ണയും പ്രതിപ്പട്ടികയിലുണ്ട്. 2024 ഒക്ടോബറിലാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിച്ച നെയ്യില്‍ മൃഗക്കൊഴുപ്പ് (പശുവിന്‍ കൊഴുപ്പ്, പന്നി കൊഴുപ്പ്), മീന്‍ എണ്ണ എന്നിവ കലര്‍ന്നിട്ടുണ്ടെന്ന് ഗുജറാത്തിലെ എന്‍.ഡി.ഡി.ബി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു വെളിപ്പെടുത്തിയിരുന്നു.
ആരോപണം, അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നു. ശുദ്ധീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ ‘ശാന്തി ഹോമം’ നടത്തുകയുണ്ടായി.
15 മാസത്തെ അന്വേഷണത്തിന് ശേഷം 2026 ജനുവരിയില്‍ നെല്ലൂരിലെ എ.സി.ബി കോടതിയില്‍ സി.ബി.ഐ നേതൃത്വത്തിലുള്ള സംഘം അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള ഭോലെ ബാബ ഓര്‍ഗാനിക് ഡയറി ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 36 പേരെ കുറ്റപത്രത്തില്‍ പ്രതികളായി ചേര്‍ത്തിട്ടുണ്ട്. ടി.ടി.ഡിയിലെ 9 ഉദ്യോഗസ്ഥരും 5 ഡയറി വിദഗ്ധരും ഇതില്‍ ഉള്‍പ്പെടുന്നു.
ഭാവിയില്‍ ഇത്തരം ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ ടി.ടി.ഡി വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.



