
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കയ്ക്ക് പിന്നിൽ ലക്ഷങ്ങളുടെ കമ്മീഷനടി മാത്രമാണ് ചിലരുടെ ലക്ഷ്യം. വികസനത്തിന്റെ പേരില്‍ പൊളിച്ച കെട്ടിടങ്ങൾ പലതും വർഷങ്ങൾ കഴിഞ്ഞിട്ടും പണിയാൻ നഗരസഭയ്ക്കായിട്ടില്ല.
ഇത്രയും ഗൗരവമേറിയ വിഷയമായിട്ടും കെട്ടിടം പൊളിക്കൽ നഗരസഭാ കൗൺസിലിൽ ചർച്ച ചെയ്യാതെ അട്ടിമറിക്കുകയായിരുന്നു. കൗൺസിൽ ഹാളിൽ നിന്ന് അംഗങ്ങൾ പോയതിനു ശേഷം അഡീഷണൽ അജണ്ടവെച്ച് പാസാക്കി എടുക്കുകയായിരുന്നു. ഇതിന്റെയെല്ലാം പിന്നിൽ നഗരസഭയിലെ ഉന്നതൻ വൻ ഗൂഢാലോചനയാണ് നടത്തിയിട്ടുള്ളത്. ഇതോടെ ഭരണമുന്നണിയിലും തിരുനക്കരകെട്ടിടം പൊളിക്കുന്ന സംഭവത്തിൽ തർക്കമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് സ്റ്റാൻഡ് കെട്ടിടത്തിനൊപ്പം തന്നെ പഴക്കമുള്ളതും, നിലവിൽ പൊളിക്കുന്ന കെട്ടിടത്തോട് ചേർന്ന് നില്ക്കുന്നതുമായ രാജധാനി ബാർ ഹോട്ടൽ സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിക്കാതെ ഒഴിവാക്കിയതിലും വൻ അഴിമതിയാണ് നടന്നിട്ടുള്ളത്.
മാസങ്ങളായി നഗരത്തിൽ കെട്ടിക്കിടന്ന മാലിന്യം നീക്കം ചെയ്യാൻ പതിനാലു ലക്ഷം രൂപ ഇല്ലാത്ത നഗരസഭയാണ് കോടികൾ മുടക്കി ബസ് സ്റ്റാൻഡ് കെട്ടിടം പണിയുന്നത്. നഗരം ചീഞ്ഞുനാറിയതിനെത്തുടർന്ന് തേർഡ് ഐ ന്യൂസിന്റെ ഹർജിയിന്മേൽ അടിയന്തിരമായി മാലിന്യം നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് മാലിന്യം നീക്കം ചെയ്തത്. മുൻ വർഷം മാലിന്യം നീക്കം ചെയ്ത വകയിൽ ഗ്രീൻ കേരള കമ്പനിക്ക് പതിനാലു ലക്ഷം രൂപ നഗരസഭ കൊടുക്കാനുണ്ടായിരുന്നു. ഈ പണം കൊടുക്കാൻ സാധിക്കാതെ വന്നതോടെയാണ് നഗരത്തിലെ മാലിന്യ നീക്കം മുടങ്ങിയത്.
പുതിയ ഭരണസമിതി അധികാരമേറ്റ് രണ്ടു വർഷമാകാറായിട്ടും ഒറ്റ പദ്ധതിപോലും കൊണ്ടുവരാനോ, നടപ്പിലാക്കാനോ നഗരസഭയ്ക്ക് കഴിഞ്ഞില്ല. ആകെ നടക്കുന്നത് അഴിമതിയും ധൂർത്തും മാത്രമാണ്. ഒരു വർഷത്തിലേറെയായി സെക്രട്ടറി ഇല്ലാതെ ഭരണം നടക്കുന്ന ഏക മുൻസിപാലിറ്റിയും കോട്ടയമാണ്. ഇങ്ങനെയുള്ള കോട്ടയത്ത് കെട്ടിടം പൊളിക്കയുടേയും, നിർമ്മാണത്തിന്റേയും പേരിൽ നടക്കുന്നത് വെറും നാടകമാണെന്നും, കമ്മീഷനടിക്കാനുള്ള നീക്കമാണെന്നും വ്യാപാരികൾ പറയുന്നു.
ബദല്‍ സംവിധാനം ഒരുക്കിയിട്ടു വേണ്ടേ കടക്കാരെ ഒഴിപ്പിക്കാനെന്നു ചോദിച്ചാല്‍ പൊളിയ്ക്കുകയല്ലാതെ മറ്റൊന്നും ഞങ്ങളുടെ അജണ്ടയിൽ ഇല്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.



