
സ്വന്തം ലേഖകൻ
തൃശൂർ: പൈസയില്ലെങ്കിൽ എന്തിനാടാ ഗ്ലാസ്‌ഡോർ പൂട്ടിയിട്ടത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ. കുന്നംകുളത്തെ കടയിൽ മോഷ്ടിക്കാൻ കയറി കടയുടമയ്ക്ക് കുറിപ്പ് എഴുതി വെച്ച് വെെറലായ കളളൻ പൊലീസ് പിടിയിൽ.
വയനാട് പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജാണ് പിടിയിലായത്. മോഷ്ടിക്കാൻ കയറിയ കടയിൽ നിന്നും ഒന്നും കിട്ടാത്തതിൽ നിരാശനായാണ് കളളൻ കുറിപ്പെഴുതിവെച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞയാഴ്ച കൽപ്പറ്റയിൽ മോഷണശ്രമം നടത്തിയതിനുശേഷം വിശ്വരാജ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് ഇയാൾ തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്.
കേരളത്തിലെ വിവിധ ജില്ലകളിൽ 53 ഓളം കേസുകളിൽ പ്രതിയാണ് വിശ്വരാജ്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, കൊയിലാണ്ടി, ഫറോഖ്, ഗുരുവായൂർ, കണ്ണൂർ, ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.
കഴിഞ്ഞയാഴ്ച കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്ന് കടകളിൽ ഇയാൾ മോഷ്ടിക്കാൻ കയറിയിരുന്നു. രണ്ട് കടകളിൽ നിന്നായി 12000 രൂപയും 500 രൂപയും മോഷ്ടിച്ചിട്ടുണ്ട്. എന്നാൽ അടുത്ത കടയിൽ നിന്നും ഒന്ന് കിട്ടാതെ വന്നപ്പോഴാണ് ഇയാൾ കുറിപ്പ് എഴുതിവെച്ചത്.