
മലപ്പുറം: വീട്ടുകാർ നേർച്ചക്ക് പോയ അവസരത്തിൽ മൂന്ന് വീടുകളിൽ മോഷണം. ഏഴ് പവൻ സ്വർണ്ണാഭരണവും ഏഴര ലക്ഷം രൂപയും കവർന്നു. തിരൂർ ബി.പി അങ്ങാടി കാരയിൽ നമ്പംകുന്നത്ത് ഉസ്മാൻ, ചെറിയേരി പിടിയേക്കൽ സഹീർ, മനാഫ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
ഇന്നലെ (ബുധനാഴ്ച) പുലർച്ചെയാണ് മോഷണം നടന്നത്. ഉസ്മാൻ്റെ വീട്ടിൽ കയറിയ മോഷ്ടാക്കൾ ഭാര്യ സാഹിറയുടെ മഹർ ചെയിനും മക്കളുടെ സ്വർണ്ണാഭരണവുമടക്കം ഏഴ് പവൻ സ്വർണ്ണം കവർന്നു. കൂടാതെ മൊബൈൽ ഫോണും എ.ടി.എം കാർഡും 7.5 ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ചെറിയേരി പിടിയേക്കൽ സഹീർ, മനാഫ് എന്നിവരുടെ വീടുകളിൽ നിന്നാണ് പണം കവർന്നത്. വീടിൻ്റെ മുൻ വാതിൽ കുത്തി തുറന്നാണ് മോഷണം നടന്നത്.
റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ സതീഷ് കുമാറിൻ്റെ വീട്ടിലും മോഷണശ്രമം ഉണ്ടായി. വീട്ടുകാർ നേർച്ച കഴിഞ്ഞ് എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വിവരമറിഞ്ഞ് തിരൂർ എസ്.എച്ച്.ഒ പി. വിഷ്ണുവിൻ്റെ നേതൃത്വത്തിൽ പൊലീസും മലപ്പുറത്ത് നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദൻ വിവേകാനന്ദനും സ്ഥലത്തെത്തി പരിശോധന നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group



