
മണ്ണഞ്ചേരി: ആലപ്പുഴയിലെ പ്രമുഖ ബേക്കറി സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് വനിതാ അക്കൗണ്ടന്റും ഭർത്താവും മറ്റു രണ്ടുപേരും ചേർന്ന് 63.75 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനാകാതെ പോലീസ്.
ആലപ്പുഴ ഹിമാലയ ബേക്കറി സ്ഥാപനങ്ങളുടെ കലവൂരിലെ പ്രധാന ശാഖയായ ബേക്ക് ആൻഡ് മോറിന്റെ അക്കൗണ്ടിൽനിന്നാണ് അക്കൗണ്ടന്റും ഭർത്താവും മറ്റു രണ്ടുപേരും ചേർന്ന് പണം തട്ടിയത്.
2018 ലാണ് തട്ടിപ്പുകൾ ആരംഭിച്ചത്. അക്കൗണ്ടന്റായിരുന്ന ചിന്നു തുടക്കത്തിൽ ചെറിയ തട്ടിപ്പുകൾ നടത്തിയെങ്കിലും പിടിക്കപ്പെടുന്നില്ല എന്ന് കണ്ടതോടെ വൻ തട്ടിപ്പുകളിലേക്ക് മാറുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാപനത്തിന്റെ അക്കൗണ്ടൻറായ മണ്ണഞ്ചേരി പഞ്ചായത്ത് വടക്കനാര്യാട് 11-ാംവാർഡ് ഇട്ടിയം വെളിയിൽ ചിന്നു(36), ഭർത്താവ് പ്രജീഷ് (44) , സ്ഥാപനത്തിന്റെ കണക്കുകൾ നോക്കിയിരുന്ന ആലപ്പുഴയിലെ അക്കൗണ്ടൻറ് ഓഫീസിലെ ജീവനക്കാരൻ അവലൂക്കുന്ന് കരളകം പാക്കള്ളി ചിറയിൽ കണ്ണൻ (29), ബേക്കറിയിലെ ഡ്രൈവർ മാരാരിക്കുളം വടക്ക് പഞ്ചായത്ത് തയ്യിൽ വീട്ടിൽ ആൽബിൻ ആന്റണി (36) എന്നിവർക്കെതിരേയാണ് കേസ്.
ഒളിവിൽ പോയ പ്രതികൾ ഫോൺ ഉപയോഗിക്കുന്നില്ല. ഇൻസ്റ്റഗ്രാം വഴി പ്രതികൾ വീട്ടുകാരുമായി ബന്ധപ്പെടുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മൂന്നും, നാലും പ്രതികൾ റിമാൻഡിലാണ്.



