
കോട്ടയം: പാലായിൽ വിവിധ ഭാഗങ്ങളിൽ മോഷണ ശ്രമം. പാലാ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇടമറ്റം, പൈക, വിളക്കുമാടം പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണശ്രം നടന്നത്. കുറുവ സംഘം ആണെന്ന സംശയത്തിലാണ് നാട്ടുകാർ.
ഇടമറ്റത്തിനു സമീപം തനിച്ചു താമസിക്കുന്ന വയോധികയുടെ വീടിനു സമീപം ദുരൂഹമായ സാഹചര്യത്തില്‍ പൂച്ച കരയുന്ന ശബ്ദം കേട്ടു നോക്കിയപ്പോള്‍ അജ്ഞാതനായ വ്യക്തി മുറ്റത്തുനില്‍ക്കുന്നതു കണ്ടു. പാലാ പോലീസില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇടമറ്റം ഭാഗത്ത് ബൈക്കില്‍ കുറവാ സംഘത്തിന്‍റെ വേഷത്തിനു സമാനമായി മുഖം മറച്ച രണ്ടുപേര്‍ കടന്നു പോയതായി പറയപ്പെടുന്നു. ഭരണങ്ങാനം, പൈക, വിളക്കുമാടം പ്രദേശങ്ങളില്‍ പോലീസ് രണ്ടു സംഘമായി തിരിഞ്ഞ് ഇന്നലെ പകലും രാത്രിയും പരിശോധന നടത്തി. ആലപ്പുഴയില്‍ അറസ്റ്റിലായ കുറവാ സംഘാംഗം സന്തോഷ് സെല്‍വം മുമ്പ് പാലാ, രാമപുരം, പൈക പ്രദേശങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ നാലു കേസുകളും നിലവിലുണ്ട്. ആലപ്പുഴയില്‍ മോഷണം നടത്തുന്നതിനു രണ്ടു മാസം മുമ്പ് വരെ പാലാ സ്റ്റേഷനിലെത്തി ഒരു മാസത്തോളം ഇയാള്‍ ഒപ്പുവച്ചിരുന്നു. ആലപ്പുഴയില്‍ 14 അംഗ സംഘമാണ് എത്തിയതെന്നും സന്തോഷ് സെല്‍വം അറസ്റ്റിലായതോടെ ശേഷിക്കുന്നവര്‍ കോട്ടയം ജില്ലയിലേക്ക് കടന്നതായും സംശയമുയര്‍ന്നിരുന്നു.
ആലപ്പുഴയിലെ സംഘം മുമ്പ് കോട്ടയം ജില്ലയിലെ പല പ്രദേശങ്ങളിലും താമസിച്ചതായും കണ്ടെത്തിയിരുന്നു. പൊന്‍കുന്നം, പാലാ സബ്ജയിലുകളില്‍ സന്തോഷ് സെല്‍വവും നാലംഗ കൂട്ടാളികളും രണ്ടു മാസത്തോളം കിടന്നിട്ടുണ്ട്. ഈ സംഘത്തില്‍പ്പെട്ട രണ്ടു പേര്‍ തമിഴ്‌നാട്ടില്‍ മോഷണത്തിനു പിടികൂടി ജയിലിലാണ്.
ഒരാള്‍ ഒളിവിലുമാണ്. ആലപ്പുഴ, വണ്ടാനം പ്രദേശങ്ങളില്‍ സന്തോഷിനൊപ്പമുണ്ടായിരുന്ന രണ്ടാമന്‍ കോട്ടയം ജില്ലയില്‍ മോഷണം നടത്തിയ സംഘാംഗമാണെന്ന് സംശയമുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് രാത്രി പെട്രോളിംഗ് ഊര്‍ജിതപ്പെടുത്തി. പാലാ, പൊന്‍കുന്നം, എരുമേലി, മണിമല, പള്ളിക്കത്തോട് പ്രദേശങ്ങളിൽ പരിശോധന കർശനമക്കി.



