
ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് പണവും ലാപ്ടോപ്പും; മോഷണശേഷം ബീഹാര്‍ സ്വദേശി കടന്നത് ഡല്‍ഹിയിലേക്ക്; ഒളിസങ്കേതത്തിലേക്ക് പോലീസ് എത്തിയത് മയക്കുമരുന്ന് ഡീലര്‍മാര്‍ എന്ന വ്യാജേന; കാറും ജീപ്പും കടക്കാത്ത ഇടുങ്ങിയ വഴികളിലൂടെ അതിസാഹസികമായി പ്രതിയെ പിടികൂടിയതിങ്ങനെ
സ്വന്തം ലേഖിക
കൊച്ചി: കലൂര്‍ പുതിയ റോഡില്‍ ആളൊഴിഞ്ഞ വീട്ടില്‍ മോഷണം നടത്തിയ ബീഹാര്‍ സ്വദേശി പിടിയില്‍.
ജഗാവുള്ളയെയാണ് പോലീസ് സംഘം ഡല്‍ഹിയിലെ ഗലിയില്‍ നിന്നും സാഹസികമായി പിടികൂടി നാട്ടിലെത്തിച്ചത്.
ഇതേ കേസുമായി ബന്ധപ്പെട്ട 17 വയസുകാരനായ ബീഹാര്‍ സ്വദേശിയെ പോലീസ് നേരത്തെ കണ്ടെത്തി ജുവനൈല്‍ ബോര്‍ഡിന് മുന്നിൽ ഹാജരാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ മുഖ്യപ്രതിയായ ജഗാവുള്ള കറുകപ്പള്ളിയിലെ ബാഗ് നിര്‍മ്മാണ ശാലയില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്നു. ഇവിടെ വച്ചാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തത്.
പുതിയ റോഡിലുള്ള ആളൊഴിഞ്ഞ ബാവാസ് മന്‍സില്‍ എന്ന വീട്ടില്‍ ജനുവരി 30ആം തീയതിയും 31ാം തീയതിയും ഇവര്‍ മോഷണം നടത്തി. ഒരു ലക്ഷം രൂപയും ഒരു ലാപ് ടോപ്പും ആണ് മോഷ്ടിച്ചത്.
31നാണ് മോഷണ വിവരം പുറത്തറിഞ്ഞത്. മോഷണ തുക പങ്കു വെച്ച ശേഷം പ്രധാന പ്രതിയായ ജഗാവുള്ള ബാഗ്ലൂരിലേയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് മുംബൈ വഴി ഡല്‍ഹിയിലെത്തിയ ഇയാള്‍ പഹാര്‍ ഗഞ്ച് എന്ന സ്ഥലത്തെ നബീ കരീം എന്ന ഗലിയിലെ ഒരു ബാഗ് നിര്‍മ്മാണ ശാലയില്‍ ജോലിയ്ക്ക് കയറി.
കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം ഉത്തരേന്ത്യക്കാരായ കുറ്റവാളികള്‍ ഒളിവില്‍ താമസിക്കുന്ന സ്ഥലമാണ് പഹാര്‍ ഗഞ്ചും നബീ കരീമും. കഞ്ചാവിന്റെയും മയക്ക്മരുന്ന് വില്പനയുടെയും കേന്ദ്രമായ ചേരിയില്‍ മയക്കുമരുന്ന് വാങ്ങാനെത്തിയവരെന്ന വ്യാജേനയാണ് പോലീസ് അകത്ത് കയറിയത്.
രണ്ട് ദിവസം മയക്കുമരുന്ന് ഡീലര്‍മാര്‍ എന്ന വ്യാജേന അകത്ത് കടന്ന പോലീസ് ഗലിക്കകത്തെ ബാഗ് നിര്‍മ്മാണ ശാലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.പ്രതി ഒരു ബാഗ് നിര്‍മ്മാണ ശാലയ്ക്ക് സമീപം ഉണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാന പ്രതിയായ ജഗാവുള്ള സ്ഥിരമായി ബന്ധപ്പെട്ടിരുന്ന ബീഹാര്‍ സ്വദേശിയെ പൊക്കി ചോദ്യം ചെയ്തതാണ് വഴിത്തിരിവായത്.
ഇയാളിലൂടെ ജഗാവുള്ള താമസിച്ചിരുന്ന നാല് നില കെട്ടിടത്തില്‍ നിന്നും അര്‍ദ്ധരാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ജഗാവുള്ളയെ കസ്റ്റഡിയില്‍ എടുത്തതറിഞ്ഞ് സ്ഥലം വളഞ്ഞ ജനക്കൂട്ടം ഓടിയെത്തുന്നതിനിടയില്‍ പ്രതിയുമായി പോലീസ് സംഘം ചേരിയ്ക്ക് വെളിയിലെത്തി.
കാറും ജീപ്പും സഞ്ചരിക്കാന്‍ സാധിക്കാത്ത ഇടുങ്ങിയ ചേരിയില്‍ നിന്നും പ്രതിയെ മോട്ടോര്‍ ബൈക്കില്‍ നടുക്കിരുത്തിയാണ് പോലീസ് സംഘം അതി സാഹസികമായി പുറത്തെത്തിച്ചത്. തുടര്‍ന്ന് ഡല്‍ഹി തീസ് ഹസാരി കോടതിയിലെത്തിച്ച പ്രതിയെ ഇന്നലെ രാത്രിയാണ് നാട്ടിലെത്തിച്ചത്.
കൊച്ചി ഐ. ജി സി. നാഗരാജുവിന്റെ നിര്‍ദ്ദേശാനുസരണം ഡിസിപി കുര്യാക്കോസ് പ്രത്യേക അന്വേണസംഘം രൂപികരിച്ചിരുന്നു. സെന്‍ട്രല്‍ എസി ജയകുമാര്‍, സി ഐ സാബുജി എം.എ. എസ്. എന്നിവര്‍ നേതൃത്വം നല്‍കി. എസ്.ഐ രാമു ബാലചന്ദ്രബോസ്, എ എസ് ഐമാരായ സുബൈര്‍, സീമോന്‍, സി പി ഒ മധുസൂദനന്‍ എന്നിവരാണ് ഡല്‍ഹി സംലത്തിലുണ്ടായിരുന്നത്.