കോട്ടയം: മഴക്കാലം ആരംഭിച്ചതോടെ കോട്ടയം ജില്ലയിൽ വീടുകൾ കയറിയുള്ള മോഷണങ്ങൾ കൂടിവരികയാണ്. മോഷ്ടാക്കൾ ആദ്യം വീടുകള്‍ കണ്ടുവെയ്ക്കുകയും പിന്നീട് രാത്രിയില്‍ വീടുകളിലെത്തി വാതിലുകൾ കുത്തിത്തുറക്കുകയുമാണ് പതിവ്. എന്നാൽ കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മോഷണങ്ങൾ വ്യാപകമായി പെരുകിയിട്ടും പ്രതികളെ പിടികൂടാനാകാതെ നട്ടംതിരിയുകയാണ് പൊലീസ്.
ഇതിന് പിന്നിൽ മഴക്കാല മോഷണത്തില്‍ പ്രത്യേക പ്രാവീണ്യം നേടിയവരാണ് എന്നാണ് സൂചന. കടുത്തുരുത്തി, ഞീഴൂർ, കൂവേലി, കാട്ടാമ്പാക്ക് എന്നീ പ്രദേശങ്ങളിലുള്ളവർ മോഷ്ടാക്കളെക്കൊണ്ട് ദുരിതത്തിലാവുകയാണ്.
കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന മോട്ടോറുകൾ, വാഴക്കുലകൾ തുടങ്ങി നിരവധി വസ്തുക്കളാണ് മോഷണം പോയത്. ആളില്ലാത്ത വീടുകളെ ലക്ഷ്യമിട്ടാണ് മോഷ്ടാക്കൾ പ്രധാനമായും എത്തുന്നത്. കനത്ത മഴയുടെ ശബ്ദത്തിൽ ജനാലയോ വാതിലോ പൊളിക്കുന്ന ശബ്ദം വീടിന്റെ അകത്ത് ഉള്ളവർക്ക് മനസ്സിലാകാതെ പോകുന്നു. പള്ളികളും അമ്പലങ്ങളുമായി ബന്ധപ്പെട്ട കാണിക്ക വഞ്ചി തകർക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മഴക്കാലത്ത് പതിവായി മോഷണ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍, കുപ്രസിദ്ധ മോഷണസംഘമായ തിരുട്ടു ഗ്രാമക്കാരെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ മോഷണത്തിനായി എത്തിയ സംഘത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മുന്നറിയിപ്പ്. വീട് തകര്‍ത്ത് കടന്നു കയറി മോഷണം നടത്തുന്ന സ്വഭാവമുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരക്ഷാനിര്‍ദ്ദേശങ്ങള്‍:
- കമ്പിപ്പാര, പിക്കാസ് മുതലായവ വീട്ടിന് പുറത്തിടാതെ സൂക്ഷിക്കുക.
- ഒരു വീട്ടില്‍ കൂടുതല്‍ ദിവസങ്ങള്‍ക്ക് ആരുമില്ലെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
- പകല്‍ സമയം വീട്ടില്‍ ലൈറ്റ് കത്തിയിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക – ഇത് വീട്ടില്‍ ആരുമില്ലെന്ന് സൂചന നല്‍കും.
- ജനമൈത്രി ബീറ്റ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ മൊബൈലില്‍ സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്.
- സ്വര്‍ണവില ഉയരുന്ന സാഹചര്യത്തിൽ, മോഷണശ്രമങ്ങള്‍ക്ക് സാധ്യത ഏറെയാണ്.