
മാലിന്യ നിക്ഷേപ പ്ലാന്റിലെ കിണറ്റില്‍ രണ്ട് കാല്‍ പാദങ്ങള്‍; സംഭവം അന്വേഷിച്ചിറങ്ങിയതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകം; നാട്ടിലെ മിസ്സിങ് കേസുകളിൽ നിന്ന് കൊല്ലപ്പെട്ടത് തമിഴ്നാട്ടിലെ ഗുണ്ടാനേതാവെന്ന് തെളിഞ്ഞു; കുടിപ്പകയിൽ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മറവ് ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: കന്യാകുമാരി സ്വദേശിയായ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കിയ കേസില്‍ തിരുവനന്തപുരം വലിയതുറ സ്വദേശികള്‍ കസ്റ്റഡിയില്‍. മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരത്തേക്ക് ഇയാളെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. മനു രമേഷിന്റെ സംഘവും കൊല്ലപ്പെട്ട ഗുണ്ടാ നേതാവിന്റെ സംഘവും തമ്മില്‍ പക നിലനിന്നിരുന്നു. മനു രമേഷ് കൊലപാതകം നടത്തുകയും പലതായി മുറിച്ച മൃതദേഹങ്ങള്‍ ഷെഹിന്‍ ഷാ പല സ്ഥലത്തായി കൊണ്ടുപോയി ഇടുകയും ചെയ്തതായാണ് പൊലീസ് നിഗമനം.
ഓഗസ്റ്റ് 14ന് രണ്ട് കാല്‍ പാദങ്ങള്‍ മുട്ടത്തറയില്‍ മാലിന്യ നിക്ഷേപ പ്ലാന്റിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തിൽ വഴിത്തിരിവാകുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകം ആണെന്ന് തെളിയുന്നത്. തിരുവനന്തപുരം-തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്ത മിസ്സിങ് കേസുകള്‍ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവാണെന്ന് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുണ്ടാ നേതാവ് ഓഗസ്റ്റ് 12 മുതല്‍ മിസ്സിങ് ആണെന്ന് കണ്ടെത്തി. ഇതോടെ ഇയാളുമായി ബന്ധമുള്ള തിരുവനന്തപുരം സ്വദേശികളെ കുറിച്ച് അന്വേഷിച്ചു. ഇതോടെയാണ് വലിയതുറ സ്വദേശിയായ മനു രമേഷിലേക്ക് അന്വേഷണം എത്തിയത്.