കണ്ണുകൾക്ക് നൊമ്പരക്കാഴ്ചയായി; നിറകണ്ണുകളോടെ ശാന്തരായി അച്ഛനേയും അമ്മയേയും യാത്രയാക്കി കൃതികയും തരിണിയും

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങി അച്ഛനും അമ്മയും അവസാന യാത്രയാകുമ്പോള്‍ ഹൃദയത്തില്‍ ആയിരം മുള്ളുകള്‍ തറയ്ക്കുന്ന വേദനയിലും നിറകണ്ണുകളോടെ ശാന്തരായി കൃതികയും തരിണിയും. ബിപിന്‍ റാവത്ത് – മധുലിക ദമ്ബതികളുടെ പെണ്‍മക്കള്‍.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും ഭാര്യ മധുലികയ്ക്കും പൂര്‍ണ ആദരവോടെ രാജ്യം വിടചൊല്ലുമ്പോള്‍ എല്ലാ കണ്ണുകള്‍ക്കും നൊമ്പരക്കാഴ്ചയായിരുന്നു കൃതികയും തരിണിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയത്തില്‍ ആയിരം മുള്ളുകള്‍ തറയ്ക്കുന്ന വേദനയിലും ഈ പെണ്‍മക്കള്‍ തളര്‍ന്നില്ല. ഇന്ത്യയുടെ ഏറ്റവും ഉന്നത സൈനിക പദവി അലങ്കരിച്ചിരുന്ന അച്ഛന്റെ രാജ്യസ്നേഹത്തില്‍ പൊതിഞ്ഞ ധൈര്യം ഇരുവരുടെയും മുഖത്ത് തെളിഞ്ഞു നിന്നിരുന്നു.

ആ കരുത്തിലാണ് ഇന്നലെ ബ്രാ‌ര്‍ ശ്മശാനത്തില്‍ മാതാപിതാക്കളുടെ ചിതയ്‌ക്ക് ഇരുവരും തീ കൊളുത്തിയത്. അപ്രതീക്ഷിതമായി അച്‌ഛനേയും അമ്മയേയും ഒരേ ദിവസം നഷ്ടപ്പെട്ട ആഘാതം അതിജീവിക്കാന്‍ കൃതികയ്ക്കും തരിണിയ്ക്കുമൊപ്പം ഇന്ത്യയുടെ മുഴുവന്‍ പ്രാര്‍ത്ഥനയുണ്ടായിരുന്നു.

നിറകണ്ണുകളോടെ മൗനമായി നിന്ന ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ ആശ്വസിപ്പിച്ചിരുന്നു.

ബിപിന്‍ റാവത്തിന്റെയും മധുലികയുടെയും ഭൗതികദേഹങ്ങളില്‍ പനിനീര്‍പ്പൂക്കള്‍ അര്‍പ്പിച്ച്‌ അന്തിമോപചാരമര്‍പ്പിക്കാന്‍ കൃതികയുടെ മകനുമുണ്ടായിരുന്നു. ഡല്‍ഹിയിലെ കാംരാജ് മാര്‍ഗിലുള്ള ഔദ്യോഗിക വസതിയിലെ പൊതുദര്‍ശനം മുതല്‍ ഇന്നലെ ബ്രാര്‍ സ്‌ക്വയര്‍ ശ്‌മശാനത്തില്‍ സംസ്കാരച്ചടങ്ങുകളില്‍ വരെ നിറകണ്ണുകളോടെ ശാന്തരായി കൃതികയും തരിണിയും നിലകൊണ്ടു.

ധീരപോരാളിയായ പിതാവിന്റെയും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മാറ്റിവച്ച അമ്മയുടെയും ചേതനയറ്റ ശരീരങ്ങള്‍ വഹിച്ചിരുന്ന പേടകങ്ങള്‍ക്കു മേല്‍ പുഷ്പങ്ങളാല്‍ കണ്ണീരടക്കിപ്പിച്ച്‌ അന്തിമോപചാരമര്‍പ്പിക്കുമ്പോഴും ഇരുവരും തളരാതെ തേങ്ങലടക്കി.

അസാമാന്യ പോരാളിയായിരുന്ന അച്ഛന്റെ അതേ ധൈര്യം ആ പാത പിന്തുടര്‍ന്ന് തങ്ങളിലും കൈവിടാതെ കാക്കാന്‍ ആ പെണ്‍മക്കള്‍ക്ക് കഴിഞ്ഞു. ബ്രാര്‍ സ്ക്വയറില്‍ ‘ഭാരത് മാതാ കി ജയ്’ വിളികള്‍ക്ക് നടുവില്‍ ബിപിന്‍ റാവത്തിന്റെയും മധുലികയുടെയും ചിതയ്ക്ക് തിരികൊളുത്തിയത് കൃതികയും തരിണിയുമാണ്.