
ബൈക്കിലെത്തിയ സംഘം ഭാര്യയെ കണ്ണിറുക്കി കാട്ടി കളിയാക്കി; ചോദ്യം ചെയ്ത ഭർത്താവിനെ മർദ്ദിച്ചു; പ്രതി അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോഴിക്കോട് : യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. പ്രതിയെ പരാതിക്കാരൻ തിരിച്ചറിഞ്ഞു. കേസിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മുഹമ്മദ് അജ്മലാണ് മർദ്ദിച്ചതെന്നും മറ്റുള്ളവർക്കെതിരെ പരാതിയില്ലെന്നും പരാതിക്കാരനായ അശ്വിൻ വ്യക്തമാക്കി. നടപടിയെടുക്കുന്നതിൽ പൊലീസ് കാലതാമസം വരുത്തിയെന്നും അശ്വിൻ ആവർത്തിച്ചു.
മർദനം, സ്ത്രീകൾക്ക് നേരെ അപമര്യാദയായി പെരുമാറൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയായിരുന്നു സിനിമ കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന അശ്വിനോടും ഭാര്യയോടും നഗരമധ്യത്തിൽ അഞ്ചംഗം സംഘം അപമര്യാദയായി പെരുമാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും നഗരമധ്യത്തിൽവെച്ച് ദുരനുഭവം ഉണ്ടായത്. ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് ഭർത്താവിനെ മർദ്ദിച്ചത്. തൊട്ടു പിന്നാലെ ദമ്പതികൾ പരാതിയുമായി സിറ്റി ട്രാഫിക് പൊലീസിനെയും, നടക്കാവ് പൊലീസിനെയും ഇവർ സമീപിച്ചു.
അതിക്രമം നടത്തിയവർ വന്ന വാഹനത്തിന്‍റെ നമ്പർ സഹിതം രേഖാമൂലം പരാതി നൽകി. പക്ഷെ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ഡിസിപി അടക്കം മുതിർന്ന് ഉദ്യോഗസ്ഥർ ഇടപെട്ടു. തുടർന്ന് അശ്വിന്‍റെയും ഭാര്യയുടെയും മൊഴി മെഡിക്കൽ കോളേജിലെത്തി പൊലീസ് രേഖപ്പെടുത്തി. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.