താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി ജൂണില്‍ : തലപ്പത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കി കുഞ്ചാക്കോ ബോബനും ജഗദീഷും: ഏത് മേഖലയില്‍ പ്രവർത്തിക്കുന്ന ആളുകളാണെങ്കിലും അവരുടെ പേരില്‍ കേസുകള്‍ വരുമ്പോള്‍ രണ്ട് പക്ഷമുണ്ടാകുമെന്നും ജഗദിഷ്

Spread the love

കൊച്ചി:താരസംഘടനായ അമ്മയുടെ തലപ്പത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കി കുഞ്ചാക്കോ ബോബനും ജഗദീഷും. സിനിമയില്‍ തിരക്കേറിയ സാഹചര്യത്തില്‍ ഇനി സംഘടനയുടെ ഭാരവാഹിയാകാന്‍ ഇല്ലെന്നാണ് അഡ്ഹോക്ക് സമിതി വൈസ് പ്രസിഡന്റ് ജഗദീഷും മുൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കുഞ്ചാക്കോ ബോബനും വ്യക്തമാക്കുന്നത്.
ഓഫീസർ ഓണ്‍ ഡ്യൂട്ടി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

അമ്മയുടെ പുതിയ ഭരണസമിതി ജൂണില്‍ വരുമെന്നാണ് ജഗദീഷ് വ്യക്തമാക്കുന്നത്. ജനാധിപത്യം പുലർത്തുന്ന സംഘടനായാണ്. അംഗങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ ഭാരവാഹിയായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ട്. ഏത് മേഖലയില്‍ പ്രവർത്തിക്കുന്ന ആളുകളാണെങ്കിലും അവരുടെ പേരില്‍ കേസുകള്‍ വരുമ്പോള്‍ രണ്ട് പക്ഷമുണ്ടാകും. ഒരു പക്ഷം പറയും കോടതി വിധിക്കും വരെ അവർ കുറ്റവാളികള്‍ അല്ലെന്ന്. വേറെ ഒരു പക്ഷം പറയും കോടതി വിധിക്കും വരെ കാത്തിരിക്കേണ്ട ആവശ്യമില്ല, ആരോപണ വിധേയരായവർ അധികാര സ്ഥാനങ്ങളില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്ന്. ഇതില്‍ ആരുടെ ഭാഗത്താണ് ശരി എന്ന് ചോദിച്ചാല്‍ നിയമപരമായി കോടതി വരുന്നത് വരെ അയാള്‍ കുറ്റവാളിയല്ലെന്ന് പറയും. പിന്നെ മനഃസാക്ഷിയുടെ കാര്യമാണ്.

മനഃസാക്ഷി, അഥവാ ധാർമ്മികം എന്ന് പറയുന്നത് വ്യക്തപരമാണ്. വ്യക്തിപരമായി അയാള്‍ക്ക് തോന്നുകയാണ് ഞാന്‍ അധികാരത്തില്‍ ഇരിക്കുന്നത് ശരിയല്ലെന്ന്. അങ്ങനെയാകുമ്പോള്‍ അയാള്‍ക്ക് സ്വയം മാറി നില്‍ക്കാം. ഇത്തരം വിഷയങ്ങള്‍ വന്നപ്പോള്‍ ഒരുപാട് മന്ത്രിമാർ രാജിവെച്ചിട്ടുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ ഗുരുതരമായ കാര്യം വന്നപ്പോഴും കോടതി വിധി വന്നിട്ടേ ഞാന്‍ രാജിവെക്കൂ എന്ന് പറഞ്ഞ് അധികാരത്തില്‍ തുടരുന്ന നിരവധിയാളുകളുണ്ടെന്നും ജഗദീഷ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണം വന്നിട്ടും ബാബുരാജ് അധികാരത്തില്‍ തുടരുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഞാനായിരുന്നെങ്കില്‍ മാറി നിന്നേനെയെന്നാണ് ജഗദീഷ് മറുപടി പറയുന്നത്. അതുപോലെ അദ്ദേഹം മാറി നില്‍ക്കണം എന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. അതായത് സംഘടനയുടെ വൈസ് പ്രസിഡന്റായ എനിക്കെതിരെയാണ് ആരോപണമെങ്കില്‍ ഞാന്‍ മാറി നില്‍ക്കും. എന്നാല്‍ മറ്റൊരാളോട് ആവശ്യപ്പെടാനാകില്ല. നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥ അങ്ങനെയല്ല.

അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരിക്കലും ഞാന്‍ ഉണ്ടാകില്ല. അത് അമ്മയുമായിട്ടോ അമ്മയുടെ പ്രവർത്തനങ്ങളുമായിട്ടോ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളതുകൊണ്ടോ അല്ല. ഒരു നേതൃത്വ പദവിയില്‍ വന്നാല്‍ 100 ശതമാനം അതില്‍ മുഴുകണം. ഇപ്പോഴത്തെ എന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണ്. അഭിനയിക്കുക എന്നുള്ളതാണ് എന്റെ താല്‍പര്യം. സംഘടനയില്‍ എനിക്ക് ഒരു സ്ഥാനവും വേണ്ടതില്ല. പക്ഷെ പ്രവർത്തിക്കും. ഒരാള്‍ പോയാല്‍ അടുത്തയാള്‍ വരും. ജഗദീഷ് പോയാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാറ്റങ്ങള്‍ക്ക് അനുസരിച്ചുള്ള രീതികളില്‍ അമ്മ തിരിച്ച്‌ വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ മാറ്റങ്ങള്‍ എന്നുള്ളത് ഏറ്റവും നല്ല രീതിയിലുള്ളത് ആയിരിക്കണം. ഭരണസമിതി പിരിച്ച്‌ വിട്ട് നാഥനില്ലാ കളരി പോലെ ഇരുന്നാല്‍ ശരിയാകില്ല. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണ് അമ്മ. അത് നിലച്ച്‌ പോകുന്ന അവസ്ഥ ഉണ്ടാകാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള താല്‍ക്കാലിക ഒരു സംവിധാനമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ജനുവിന്‍ ആരോപണങ്ങള്‍ക്കൊപ്പം തന്നെ വ്യാജ ആരോപണങ്ങളുണ്ട്. നിവിന്‍ പോളിയുടെ കാര്യം തന്നെ ഇതിന് ഉദാഹരണമാണ് കുഞ്ചാക്കോ ബോബനും പറയുന്നു.