
സ്വന്തം ലേഖകൻ
മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സർജനെ സംശയനിഴലിൽ നിർത്തി പൊലീസ്. താമിർ ജിഫ്രിയുടെ മരണകാരണം ശരീരത്തിലേറ്റ ക്ഷതമെന്ന് ഡോക്ടറെഴുതിയത് തെറ്റാണെന്നും ഫോറൻസിക് സർജനായ ഡോ.ഹിതേഷിന്റെ നീക്കത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് പറയുന്നു. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അവിശ്വാസം രേഖപ്പെടുത്തിയ ക്രൈം ബ്രാഞ്ച് സംഘം റീപോസ്റ്റുമാർട്ടം സാധ്യത തേടി.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി
റജി എം കുന്നിപ്പറമ്പന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
എന്നാൽ ശരീരത്തിലേറ്റ പരിക്കുകൾ മരണ കാരണമായെന്ന് സർജൻ എഴുതി ചേർത്തത് ബോധപൂർവ്വമെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ആന്തരികാവയവ പരിശോധന റിപ്പോർട്ട് വരുന്നതിന് മുമ്പ് എങ്ങനെ ഡോക്ടർ മരണ കാരണത്തിൽ നിഗമനത്തിലെത്തിയെന്നാണ് പൊലീസുയർത്തുന്ന ചോദ്യം. മഞ്ചേരി മെഡിക്കൽ കൊളേജിലെ ഫൊറൻസിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയെന്നാണ് പൊലീസിന്റെ റിപ്പോർട്ടിലെ പരാമർശം. താമിറിന്റെ മരണ കാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഹവുമാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.
നേരത്തെ ഒരു അടുത്ത ബന്ധുവിനെതിരെ തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഒത്തുതീർക്കാൻ ഹിതേഷ് നേരത്തെ ശ്രമിച്ചിരുന്നു. ഇതിന് പൊലീസ് അനുവദിക്കാത്തതിന്നാൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിരോധത്തിലായിരുന്നു സർജനെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. വിദഗ്ധരായ ഒരു സംഘം ഡോക്ടർമാർ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനോട് ആവശ്യപ്പെടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചതുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. മരിച്ച താമിറിന് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളാണ് ഉള്ളത്. ഇടുപ്പ്, കാൽപാദം, കണംകാൽ എന്നിവിടങ്ങളിൽ പുറം ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് പാടുകൾ. മൂർച്ച ഇല്ലാത്തതും ലത്തി പോലുമുള്ള വസ്തുക്കൾ കൊണ്ടാണ് മർദ്ദനമേറ്റത്.
ആമാശയത്തിൽ നിന്നും രണ്ട് പാക്കറ്റുകൾ കണ്ടെടുത്തു. ഇതിൽ ഒന്ന് പൊട്ടിയ നിലയിലാണ്. അമിത അളവിൽ ലഹരി വസ്തു ശരീരത്തിൽ എത്തിയതും കസ്റ്റഡിയിലെ മർദ്ദനവും മരണ കാരണമായെന്നാണ് പോസ്റ്റ്‌മോട്ടം റിപ്പോർട്ടിലുള്ളത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെയാണ് സാരമായി ബാധിച്ചത്.
അമിതതോതിൽ മയക്കുമരുന്ന് ഉള്ളിൽ ചെന്നതു മൂലമുണ്ടായ പ്രശ്നങ്ങളും നേരത്തെയുണ്ടായിരുന്ന ഹൃദ്രോഗവുമാണ് മരണം സംഭവിക്കാനിടയാക്കിയ പ്രധാനകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. താമിർ ജിഫ്രിയെ കസ്റ്റഡിയിലെടുക്കുമ്പോൾ മയക്കുമരുന്ന് വിഴുങ്ങിയതായി പൊലീസും വ്യക്തമാക്കിയിരുന്നു.
ആ സാഹചര്യത്തിൽ ശരീരത്തിലേറ്റ ക്ഷതവും മരണകാരണമായി ഡോക്ടർ രേഖപ്പെടുത്തിയതെന്തിനാണെന്ന ചോദ്യമാണ് പൊലീസ് ഉന്നയിക്കുന്നത്. സാധാരണ ഇത്തരത്തിൽ മരണകാരണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നത് ആന്തരികപരിശോധനാഫലം പുറത്തുവന്നതിനു ശേഷമാണ്. പരിശോധനാഫലം പുറത്തു വരുന്നതിന് മുമ്പ് തന്നെ പൊലീസിനെ പ്രതിസ്ഥാനത്തു നിർത്തുന്ന രീതിയിൽ മരണകാരണങ്ങൾ രേഖപ്പെടുത്തി വിശദമായ റിപ്പോർട്ട് നൽകിയതെന്തിനാണെന്നും പൊലീസ് ചോദിക്കുന്നു. ഫോറൻസിക് സർജനെതിരെ വിശദമായ റിപ്പോർട്ട് ഇന്റലിജൻസ് തയ്യാറാക്കിയിട്ടുണ്ട്.