
താനൂര്‍ ബോട്ട് ദുരന്തം; ഒരു ബോട്ട് ജീവനക്കാരൻ കൂടി പിടിയിൽ..! ഉടമയുടെ അറിവോടെയാണ് ജീവനക്കാർ നിയമലംഘനങ്ങൾ നടത്തിയതെന്ന് വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ
മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ ബോട്ടിലെ ഒരു ജീവനക്കാരൻ കൂടി പൊലീസിന്‍റെ പിടിയിലായി. താനൂർ സ്വദേശി വടക്കയിൽ സവാദ് ആണ് പിടിയിലായത്. കേസിൽ ബോട്ടുടമയും സ്രാങ്കും ഉൾപ്പെടെ ഒൻപത് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോട്ടുമ നാസറിനെ കൊലക്കുറ്റം ചുമത്തി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇയാളെ തിരൂർ സബ്ജയിലിലാണ് അടച്ചത്.
അതിനിടെ, കേസിൽ അന്വേഷണ സംഘം ബേപ്പൂർ പോർട്ട് ഓഫീസിൽ പരിശോധനകൾ നടത്തി. അപകടത്തിൽപ്പെട്ട അറ്റ്‌ലാന്‍റിക് ബോട്ടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യമെങ്കിൽ നേരിട്ട് ഹാജരാകാൻ ഉദ്യോഗസ്ഥർക്ക് പൊലീസ് നിർദേശം നൽകി. ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് വികെ മോഹനൻ അപകട സ്ഥലവും ബോട്ടും പരിശോധിച്ചു. അനൗദ്യോഗിക സന്ദർശനം ആണെന്നും കമ്മീഷൻ അംഗങ്ങൾ ഉടൻ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, താനൂർ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ രംഗത്തെത്തി. താനൂരിൽ അപകടത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് ദിനേശന്റെ മൊഴി. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി.
അപകടത്തിന് ഇടയാക്കിയ ബോട്ടിലെ സഹായികളായ മൂന്ന് പേരെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. അപ്പു, അനിൽ, ബിലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റിമാൻഡിലുള്ള ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സർവീസ് നടത്താൻ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതലറിയാൻ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇന്നലെ അറസ്റ്റിലായ ബോട്ട് സ്രാങ്ക് ദിനേശനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.