
സ്വന്തം ലേഖകൻ
മലപ്പുറം: താനൂരിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാര ബോട്ടിന് ലൈസൻസില്ല. 35 പേർക്കുള്ള ബോട്ടിൽ അമ്പതോളം പേരാണ്. കരയിൽനിന്ന് 300 മീറ്റർ അകലെയാണ് അപകടം നടന്നത്. താനൂർ നഗരസഭയ്ക്കു കീഴിൽ പൂരപ്പുഴയിലൂടെ അനധികൃതമായി നടത്തുന്ന വിനോസഞ്ചാര ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അരമണിക്കൂർ സമയമാണ് യാത്രക്കാർക്ക് ബോട്ട് സവാരി ഇവർ ഒരുക്കുന്നത്. ഇന്ന് അവധി ദിവസമായതിനാൽ കൂടുതൽ ആളുകൾ എത്തിയിരുന്നു. ഇതിനാൽ കൂടുതൽ ആളുകളെ ബോട്ടിൽ കയറ്റുകയായിരുന്നുവെന്നാണു രക്ഷപ്പെട്ടവർ പറയുന്നത്. ബോട്ട് കീഴ്‌മേൽ മറിഞ്ഞാണ് അപകടം.
പരപ്പനങ്ങാടി നഗരസഭയും അതിർത്തി പങ്കിടുന്ന പൂരപ്പുഴ കടലിനോട് ചേരുന്ന അഴിമുഖം ഭാഗത്ത് സായാഹ്നങ്ങൾ ചിലവഴിക്കാൻ നിരവധി പേരാണ് എത്തിയിരുന്നത്. വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് താനൂർ നഗരസഭാ ഭാഗം തൂവൽ തീരത്ത് കഴിഞ്ഞ മാസം ഫ്ലോട്ടിങ് ബ്രിഡ്ജ് കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ നിരവധി പേർ ഇവിടെ ഉല്ലസിക്കാൻ എത്തിയിരുന്നു. ആളൊന്നിന് 120-150 രൂപ വരെ ഈടാക്കി നടത്തിയിരുന്ന ബോട്ട് സർവീസാണ് ഇന്നു തീരത്തെ കണ്ണീരിലാഴ്ത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് ആറു മണിയോടെ അവസാനിപ്പിക്കേണ്ടിയിരുന്ന ബോട്ട് സർവീസ് 6.45 വരെയും അമിതഭാരം കയറ്റി സർവീസ് തുടർന്നു. കുടുംബത്തോടെ എത്തിയവരിൽ പലർക്കും കയറിപ്പറ്റാനായില്ലെങ്കിലും പുരുഷൻ മാറിനിന്ന് സ്ത്രീകളെ കുട്ടികളെയും കയറ്റിയാണ് ബോട്ട് വൈകിയ നേരത്ത് സർവീസ് നടത്തിയത്. കൈവീശി യാത്രയയച്ച കുടുംബത്തിന്റെ അപകടം തീരത്തിന് നൊമ്പരക്കാഴ്ചയായി.
ഇതുവരെ 12-ാളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7), ഷംന (17), ഹുസ്ന (18), മലപ്പുറം മുണ്ടുപറമ്പ് നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), ആവിൽ ബീച്ച് കുന്നുമ്മൽ കുഞ്ഞമ്പി (38), താനൂർ ഓലപ്പീടിക കാട്ടിൽ പീടിയേക്കൽ സിദ്ദീഖ് (35), മകൾ ഫാത്തിമ മിൻഹ (12), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ ജാബിർ (40), മകൻ ജരീർ (12), പരപ്പനങ്ങാടി കുന്നുമ്മൽ സീനത്ത് (38), ഒട്ടുമ്മൽ കുന്നുമ്മൽ വീട്ടിൽ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സാറ, പരപ്പനങ്ങാടി കുന്നുമ്മൽ റസീല, പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫ്‍ലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (9), പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവിൽ പോലീസ് ഓഫീസറുമായ സബറുദ്ദീൻ (38) എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞവർ.
പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂർണ്ണമായും മുങ്ങി. ബോട്ടിന്റെ വാതിൽ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ബോട്ടിൽ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലായിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി തിങ്കളാഴ്ച സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.